തിരുവള്ളൂര്‍ മുരളിയെ തിരിച്ചെടുത്തു; കോഴിക്കോട് കോണ്‍ഗ്രസില്‍ പ്രതിഷേധം

പോക്സോ കേസ് പ്രതിയായ തിരുവള്ളൂര്‍ മുരളിയെ തിരിച്ചെടുത്തതില്‍ കോഴിക്കോട് കോണ്‍ഗ്രസില്‍ പ്രതിഷേധം. മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്, യുഡിഎഫ് യോഗങ്ങള്‍ ബഹിഷ്‌കരിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നും ഇല്ലങ്കില്‍ പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും ഡിസിസി നേതൃത്വത്തെ അറിയിച്ചു.

ആരോപണങ്ങള്‍ നേരിടുന്ന തിരുവള്ളൂര്‍ മുരളിയെ ചര്‍ച്ച പോലുമില്ലാതെ തിരിച്ചെടുത്തതിലാണ് പ്രതിഷേധമുയരുന്നത്. മുരളിയെ ഡി സി സി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് പാര്‍ട്ടി അംഗത്വം പുനഃസ്ഥാപിച്ചതെന്ന് എതിര്‍ക്കുന്നവര്‍ പറയുന്നു. ഡിസിസി നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്, യുഡിഎഫ് യോഗങ്ങള്‍ ബഹിഷ്‌കരിച്ചു.

വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എടവത്ത് കണ്ടി കുഞ്ഞിരാമന്‍, തിരുവള്ളൂര്‍ മണ്ഡലം പ്രസിഡന്റ് ആര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ജില്ലാ നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചു. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. കഴിഞ്ഞ ദിവസം ഡിസിസി വിളിച്ച ത്രിതല പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ഒരു വിഭാഗം ബഹിഷ്‌കരിച്ചു.

ആയഞ്ചേരിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗവും മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭാരവാഹികളും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ബഹിഷ്‌കരിച്ചു. എ ഗ്രൂപ്പുകാരനായിരുന്ന മുരളി ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നോമിനിയാണ്. 6 മാസംമുമ്പ് കെപിസിസി പ്രസിഡന്റ് അംഗത്വം പുനഃസ്ഥാപിച്ച ഘട്ടത്തില്‍ വിവാദമായതിനെ തുടര്‍ന്ന് തീരുമാനം റദ്ദാക്കിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ ലോക്‌സഭാ ഫണ്ട് തിരിമറിയില്‍ ആരോപണം നേരിട്ടയാളാണ് തിരുവള്ളൂര്‍ മുരളി. ഡിസിസി ജനറല്‍ സെക്രട്ടിയായിരുന്ന മുരളിയെ 5 വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here