പ്രതീക്ഷയുടെ അത്ഭുതശിശു; അവള്‍ ഇനി “അയ”

സിറിയയിലെ ഭൂകമ്പത്തില്‍ അത്ഭുകരമായി രക്ഷപ്പെട്ട നവജാത ശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഇപ്പോഴിതാ കുഞ്ഞിന് പേരു നല്‍കിയിരിക്കുകയാണ് അവളുടെ കുടുംബം. ഭൂകമ്പത്തിന്റെ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട കുഞ്ഞിന് അറബിയില്‍ അത്ഭുതം എന്ന് അര്‍ത്ഥം വരുന്ന ‘അയ’ എന്ന പേരാണ് നല്‍കിയത്.

ഭൂകമ്പത്തില്‍ നിലംപൊത്തിയ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്നും അത്ഭുതകരമായാണ് ‘അയ’ രക്ഷപെട്ടത്. സ്വത്തും സമ്പാദ്യാവും ജീവിതവും കുടുംബവുമെല്ലാം നഷ്ടമായ സിറിയയ്ക്ക് മുന്നില്‍ ‘അയ’ പ്രതീക്ഷയുടെ അണയാത്ത നാളമാണ്. പൊക്കിള്‍കൊടി പോലും മുറിയാത്ത അവസ്ഥയില്‍ തകര്‍ന്നടിഞ്ഞ നാലുനില കെട്ടിടത്തിനടിയില്‍ നിന്നാണ് ‘അയ’യെ രക്ഷാപ്രവര്‍ത്തകന്‍ ഖലീന്‍ അല്‍ സുവന്‍ഡിക്ക് കിട്ടുന്നത്.

ഭൂകമ്പത്തിനിടയിലായിരുന്നു ‘അയ’ ജനിച്ചത്. ‘അയ’ക്ക് ജന്മം നല്‍കിയതോടെ അവളുടെ അമ്മ മരണപ്പെടുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ‘അയ’യെ പൊക്കിള്‍കൊടി മുറിച്ചാണ് അമ്മയുടെ മൃതദേഹത്തില്‍ നിന്നും വേര്‍പെടുത്തിയത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ വാരിപ്പുതച്ച് കൊണ്ട് വരുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു.

‘അവളെ കൊണ്ടുവരുമ്പോള്‍ ദേഹത്ത് നിറയെ ചതവുകളും മുറിവുകളും ഉണ്ടായിരുന്നു. തണുത്ത് വിറച്ച് ശ്വസിക്കാന്‍ കഴിയാത്ത അയയെ മറ്റൊരു ഡോക്ടറുടെ ഭാര്യ മുലയൂട്ടി. അതികഠിനമായ തണുപ്പ് മൂലം അവള്‍ ഹൈപ്പോതെര്‍മിയ എന്ന രോഗാവസ്ഥയിലായിരുന്നു,’ ‘അയ’യെ ചികിത്സിച്ച ഡോക്ടര്‍ ഹാനി മൗറൂഫിന്റെ വാക്കുകളാണിത്.

ഭൂകമ്പത്തില്‍ അവളുടെ കുടുംബത്തിലെ എല്ലാവരും മരിച്ചിരുന്നു. ‘അയ’ മാത്രമാണ് അതിജീവിച്ചത്. ആരുമില്ലാത്ത ‘അയ’യെ ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി ആളുകളാണ് ഇപ്പോള്‍ എത്തുന്നത്. എന്നാല്‍ കുഞ്ഞിനെ ‘അയ’യുടെ പിതാവിന്റെ അമ്മാവന്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel