മനുഷ്യ സ്നേഹത്തിന്റെ ഹൃദയപക്ഷത്ത് ചേര്‍ന്നുനിന്ന് സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി

ഇനി കോഴിക്കോട്ടെ ഒരു കുടുംബംവയനാട്ടുകാരന്‍ മണികണ്ഠന്റെ പേര് അതിജീവന വഴികളില്‍ മനുഷ്യസ്‌നേഹത്തിന്റെ അടയാളമായി ചേര്‍ത്തുവയ്ക്കും. കോഴിക്കോട് സ്വദേശിയായ യുവതിക്ക് സ്വന്തം വൃക്കദാനം നല്‍കിയാണ് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ നേതാവുമായ മണികണ്ഠന്‍ മനുഷ്യസ്നേഹത്തിന്റെ ഹൃദയപക്ഷത്ത് ചേര്‍ന്നുനില്‍ക്കുന്നത്. തീര്‍ത്തും അപരിചിതയായ കോഴിക്കോട് പയ്യോളി സ്വദേശിനിയായ 37 കാരിക്കാണ് മണികണ്ഠന്‍ വൃക്ക ദാനം ചെയ്തത്.

‘ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ…മനസ്സുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ കഴിയും…’ ഇരുവൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ രണ്ടുമക്കളുടെ ഉമ്മകൂടിയായ യുവതിക്ക് വൃക്ക നല്‍കിയ മണികണ്ഠന്റെ ഈ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് വിശ്വമാനവികത. സഹജീവി സ്‌നേഹത്തിന്റെ മാനവികപക്ഷം ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ ആശയത്തിന്റെ പിന്‍ബലമാണ് മണികണ്ഠനെ അവയവദാനത്തിന് പ്രചോദിപ്പിച്ചത്. ഡി വൈ എഫ് ഐ ഇരുളം മേഖലാ സെക്രട്ടറിയുമായ മണികണ്ഠന്‍ 2014ല്‍ ഡി വൈ എഫ് ഐയുടെ ക്യാമ്പയിനിടയിലാണ് അവയവദാന സമ്മതപത്രം നല്‍കുന്നത്. ഇതേ സമ്മത പത്രത്തിന്റെ അടിസ്ഥാനത്തിലാണ് എട്ട് മാസം മുമ്പ് വൃക്ക ദാനം ചെയ്യാന്‍ കഴിയുമോ എന്ന അന്വേഷണം മണികണ്ഠനെ തേടിയെത്തുന്നത്. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ മണികണ്ഠന്‍ സമ്മതം അറിയിക്കുകയായിരുന്നു.

വൃക്കദാനം ചെയ്തവരുടെ അനുഭവങ്ങളും വീഡിയോയും ഉള്‍പ്പെടെ കണ്ടതിനുശേഷം ഇരുവര്‍ക്കും സമ്മതമായതോടെ വൃക്കനല്‍കാനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശാനുസരണം മൂന്ന് മാസമായി ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു. രോഗം വരാതെ ശ്രദ്ധിച്ചും ആരോഗ്യനില മികച്ച രീതിയില്‍ സൂക്ഷിച്ചും ജീവിതശീലങ്ങളും ഭക്ഷണരീതിയും ക്രമീകരിച്ചുമായിരുന്നു മണികണ്ഠന്റെ തയ്യാറെടുപ്പ്. എന്നാല്‍ മാര്‍ച്ച് 30ന് തീരുമാനിച്ച ശസ്ത്രക്രിയ യുവതിയുടെ ആരോഗ്യനില മോശമായതോടെ നേരത്തെയാക്കുകയായിരുന്നു. വൃക്കമാറ്റിവയ്ക്കല്‍ പൂര്‍ണ്ണവിജയമായി എന്ന സന്തോഷവാര്‍ത്തക്കായി കാത്തിരിക്കുകയാണ് മണികണ്ഠന്‍. പുല്‍പ്പള്ളി ചീയമ്പം മാധവമംഗലത്ത് രാജേന്ദ്രന്‍-മഹേശ്വരി ദമ്പതികളുടെ മകനായ മണികണ്ഠന്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കടകളില്‍ വില്‍പ്പന നടത്തുന്ന തൊഴിലാളിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News