പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യം; അദാനി-മോദി ബന്ധം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

അദാനി-മോദി ബന്ധം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി എംപി. അദാനിക്കായി രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും മോദി അട്ടിമറിച്ചു. വിദേശ പര്യടനങ്ങളില്‍ അദാനിക്കായി വന്‍ കിട കരാറുകള്‍ നല്‍കാന്‍ മോദി ഇടപെട്ടുവെന്നും രാഹുല്‍ ആരോപിച്ചു. വയനാട്ട് മീനങ്ങാടിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി എംപി.

മോദി അദാനി ബന്ധത്തില്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ സഭയിലെ പ്രസംഗത്തില്‍ നിന്ന് അക്കാര്യങ്ങള്‍ നീക്കി. പ്രസംഗങ്ങളില്‍ പറഞ്ഞതിന് തെളിവുവേണമെന്ന് പാര്‍ലമെന്റ് സെക്രട്ടറി പറഞ്ഞു. എല്ലാം നല്‍കാമെന്ന് മറുപടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി വിദേശയാത്ര ചെയ്യുമ്പോള്‍ അദാനി ഒപ്പം യാത്ര ചെയ്യുന്നത് എങ്ങനെയെന്നും അവിടെ അദാനി കരാറുകള്‍ ഒപ്പിടുന്നത് എങ്ങനെയെന്നും തുടങ്ങിയ ചോദ്യങ്ങള്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

അദാനിക്ക് വേണ്ടി ചട്ടങ്ങള്‍ മറികടക്കുകയാണ്. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം സ്വന്തം മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധി കേന്ദ്ര ഇടപെടല്‍ ആവശ്യമായ വന്യമൃഗ ശല്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാര്യമായി പ്രതികരിച്ചില്ല. കേരളത്തില്‍ നിന്ന് യുഡിഎഫ് എംപിമാര്‍ വിഷയത്തില്‍ സ്വീകരിച്ച ഇടപെടലുകള്‍ വിശദീകരിച്ചതുമില്ല.

വിവിധ വിഷയങ്ങളിലൂടെ കടന്നുപോയ അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കാതിരുന്നതും ശ്രദ്ധേയമായി. കോണ്‍ഗ്രസ് പ്രാദേശിക പരിപാടികളും ജില്ലാ കളക്‌ട്രേറ്റിലെ വിവിധ അവലോകന യോഗങ്ങളും തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയാണ് ഒരു ദിവസത്തെ സന്ദര്‍ശനം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ നിന്ന് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News