രാഹുല്‍ ഗാന്ധിയെ യു പിയില്‍ ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് ആരോപണം

രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് വരാണസിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതായി ആരോപണം. വയനാട്ടിലെ സന്ദര്‍ശനത്തിന് ശേഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വരാണസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തിലേക്കാണ് രാഹുല്‍ ഗാന്ധി യാത്ര തിരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10.45നായിരുന്നു വിമാനം വരാണസിയില്‍ ഇറങ്ങേണ്ടിയിരുന്നത്. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി.

ചാര്‍ട്ടേഡ് വിമാനം ഇറക്കാന്‍ അനുമതി നിഷേധിച്ചതിനാല്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ ഉത്തര്‍പ്രദേശിലെ പരിപാടികള്‍ റദ്ദാക്കേണ്ടി വന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ബിജെപി സര്‍ക്കാരിന് രാഹുലിന്റെ വളര്‍ച്ചയില്‍ ആശങ്കയാണെന്നും യോഗിയുടെ സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ഭയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ വിമാനത്താവള അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നാണ് പരിപാടിയില്‍ മാറ്റം ഉണ്ടായതെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. ‘വരാണസിയിലേയ്ക്കുള്ള യാത്ര റദ്ദാക്കിയെന്നും രാഹുല്‍ ഗാന്ധി കണ്ണൂരില്‍ നിന്നും ദില്ലിക്ക് പോകുമെന്നും ചാര്‍ട്ടേര്‍ഡ് വിമാനത്തിന്റെ ഓപ്പറേറ്റര്‍മാര്‍ രാത്രി 9.30യോടെ അറിയിച്ചു’ എന്നാണ് വിമാനത്താവള അധികൃതര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

പ്രയാഗ് രാജില്‍ ഒരു സ്വകാര്യ പരിപാടിയും കമല നെഹ്രു ട്രസ്റ്റിന്റെ വളരെ പ്രധാനപ്പെട്ടൊരു യോഗത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിക്ക് പങ്കെടുക്കേണ്ടിയിരുന്നത്. രാഹുല്‍ ഗാന്ധിക്കായി പ്രയാഗ്‌രാജിലെ സ്വരാജ് ഭവനില്‍ താമസ സൗകര്യവും ഒരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News