കോണ്‍ഗ്രസില്‍ നേതാക്കളടക്കം 104 പേര്‍ രാജിവച്ചു

തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ നേതാക്കളുടെ  കൂട്ടരാജി. ഡിസിസി ഭാരവാഹികള്‍ അടക്കം നിരവധി പേര്‍ പാര്‍ട്ടി വിട്ടു. രാജി പാര്‍ട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയ നീക്കത്തില്‍ പ്രതിഷേധിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. നേതാക്കള്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്  രാജിക്കത്ത് കൈമാറി.

ഡിസിസി, ബ്ലോക്ക്തല പുനഃസംഘടനയില്‍ നേതാക്കളുടെ ഏകപക്ഷീയ നീക്കങ്ങളിലാണ് പ്രതിഷേധം ശക്തമാകുന്നത്. കെപിസിസി അംഗങ്ങളായ ടി.സുദര്‍ശനനെയും ശാസ്തമംഗലം മോഹനനെയും വട്ടിയൂര്‍ക്കാവിലെ പുനഃസംഘടനാ നടപടികള്‍ക്ക് കെപിസിസി ചുമതലപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണം.

സ്ഥിരമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടിയെടുക്കുന്നില്ല, ബ്ലോക്ക് പ്രസിഡന്റിനെ ഏകപക്ഷീയമായി തുടങ്ങിയവയാണ് പാര്‍ട്ടി വിടുന്നവരുടെ ആരോപണങ്ങള്‍. ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍, ഡിസിസി അംഗങ്ങള്‍ അടക്കം 104 പേരാണ് കെപിസിസി അധ്യക്ഷന് രാജി കത്ത് കൈമാറിയത്. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ  വാഴോട്ടുകോണം ചന്ദ്രശേഖരന്‍
വി.എന്‍ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്  പ്രതിഷേധം.

വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പരസ്യമായി രംഗത്ത് വന്ന  സുദര്‍ശനനും ശാസ്തമംഗലം മോഹനനും പിന്നീട് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ചരടുവലിച്ചെന്നും കെ.സുധാകരന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥി വീണാ നായര്‍ തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്ത് പോയി. പിന്നീട് വീണയുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടതിന് പിന്നിലും ഇവരാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. ഇതിനെതിരെ കെപിസിസിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും രാജിക്കത്തില്‍ പറയുന്നു.

അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ ഡിസിസി ജനറല്‍ സെക്രട്ടറി വി.എന്‍ ഉദയകുമാറിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി കെപിസിസി വാര്‍ത്താ കുറിപ്പും പുറത്തുവന്നു. വട്ടിയൂര്‍ക്കാവില്‍ വിമത യോഗം ചേര്‍ന്നതിനും പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളില്‍ പരസ്യപ്രതികരണം നടത്തിയതിനുമാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News