മാനന്തവാടിയില്‍ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; വനം വകുപ്പും കേസെടുക്കും

മാനന്തവാടിയില്‍ കൃഷിയിടത്തില്‍ നിന്ന് ഷോക്കേറ്റ് ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ വനം വകുപ്പും കേസെടുക്കും. വന്യമൃഗങ്ങളെ പിടികൂടാനാണ് അനധികൃത വൈദ്യുത വേലി സ്ഥാപിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്ഥലം ഉടമ പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തിരുന്നു.

മാനന്തവാടിയിലെ പയ്യമ്പള്ളി ചെറൂരിലാണ് കൃഷിയിടത്തില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വാഴത്തോട്ടത്തില്‍ വെച്ച് ഷോക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം വിവരങ്ങളില്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുത വേലി അനധികൃതമാണെന്ന് കണ്ടെത്തുകയായിരുന്നു. വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത സ്ഥലത്തേക്ക് വൈദ്യുതിയെത്തിച്ചതും നിയമവിധേയമല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.ഇതോടെയാണ് പോലീസ് സംഭവത്തില്‍ കേസെടുത്തത്.

സ്ഥലം ഉടമ പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെയാണ് മാനന്തവാടി പോലീസ് മനപൂര്‍വ്വം അല്ലാത്ത നരഹത്യക്ക് കേസെടുത്തത്. വന്യമൃഗങ്ങളെ തടയാന്‍ കൃഷിയിടത്തില്‍ വൈദ്യുതി വേലി സ്ഥാപിച്ചതെന്ന് പ്രദേശത്തെ ആദിവാസികള്‍ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് വനം വകുപ്പും സ്ഥലമുടമക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തില്‍ വേലികള്‍ സ്ഥാപിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. വനം വകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. അനധികൃതമായി വൈദ്യുതി എത്തിച്ചതിന് കെ എസ് ഇ ബിയും നിയമനടപടി സ്വീകരിക്കും. 2020 ഫെബ്രുവരിയില്‍ സമീപ സ്ഥലമായ കുറുക്കന്മൂലയില്‍ ശോഭ എന്ന ആദിവാസി യുവതി ഷോക്കേറ്റ് മരിച്ചിരുന്നു. കൊലപാതകമെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ നിലവില്‍ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News