സൗദിയില്‍ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇനി സ്വദേശികള്‍ക്ക്?

സൗദി അറേബ്യയില്‍ സ്യകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനൊരുങ്ങിയെന്ന് റിപ്പോര്‍ട്ട്. സൗദിയുടെ പുതിയ പ്രഖ്യാപനപ്രകാരം സ്വകാര്യമേഖലയിലുള്ള മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളുടെയും ഉടമസ്ഥതതയും മേല്‍നോട്ടവുമെല്ലാം ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രമായിരിക്കും. ഇതുമായി ബന്ധപ്പെട്ട നിയമ ഭേദഗതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് സൗദി മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതികള്‍ പ്രകാരമാണ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവും മേല്‍നോട്ട ചുമതലയും സൗദി പൗരന്‍മാര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം വന്നിരിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ ഉടമസ്ഥരായുള്ള ആശുപത്രികള്‍, ലാബുകള്‍, ശസ്ത്രക്രിയ കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമാവും എന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയിലെ ഈ നീക്കത്തില്‍ അന്താരാഷ്ട്ര കമ്പനികളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഇതില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

പുതിയ തീരുമാന പ്രകാരം വിവിധ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായാണ് നിബന്ധനകള്‍ ഉണ്ടായിരിക്കുക. സ്ഥാപന ഉടമസ്ഥാവകാശമുള്ള സ്വദേശി ആരോഗ്യമേഖലയില്‍ വൈദഗ്ധ്യമുള്ള ഡോക്ടറോ പ്രൊഫഷണലോ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. അതിനു പുറമേ ആ വ്യക്തി അതേ സ്ഥാപനത്തില്‍ മുഴുവന്‍ സമയ മേല്‍നോട്ടവും ഉത്തരവാദിത്വവും വഹിക്കുന്ന ആളായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പുതിയ തീരുമാന പ്രകാരമുള്ള നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലും ഒന്ന് നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായി മാത്രം ഒരു വിദേശിയെ സ്ഥാപനത്തിന്റെ മേല്‍നോട്ടക്കാരനായി നിയമിക്കാമെന്നും വ്യവസ്ഥയില്‍ നിര്‍ദ്ദേശമുണ്ട്. അറബ് രാജ്യങ്ങളില്‍ നടക്കുന്ന സ്വദേശി വത്കരണ നടപടികളുടെ ഭാഗമായാണ് സൗദിയിലെ പുതിയ നീക്കമെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here