സാമ്പത്തിക മാന്ദ്യത്തില്‍ കുരുങ്ങി പാക്കിസ്ഥാന്‍

പാക്കിസ്ഥാനില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടരുന്ന വിലവര്‍ധനവ് പാക്കിസ്ഥാന്‍ ജനതയെ നട്ടം തിരിക്കുകയാണ്. ഇന്ധനവില വര്‍ദ്ധനവ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ പാക്കിസ്ഥാനില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ വര്‍ധിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാക്കിസ്ഥാന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതും എണ്ണ ഇറക്കുമതിയുടെ ചെലവ് വര്‍ധിച്ചതുമാണ് തുടര്‍ച്ചയായ പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധയുടെ കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരമുള്ള വര്‍ധനവ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് ഇന്ധനവിലയെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ധന വിലവര്‍ധനവില്‍ മാത്രം ഒതുങ്ങുന്നതല്ല പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി. വിലക്കയറ്റവും പാക്കിസ്ഥില്‍ രൂക്ഷമാണ്. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലകുതിച്ചുയരുകയാണ്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതും പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമാകുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണം പാക്കിസ്ഥാന്റെ വിദേശ നാണ്യശേഖരത്തില്‍ വന്‍ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാക്കിസ്ഥാന്‍ കറന്‍സി ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 275ലേക്ക് പതിച്ചു. പണപ്പെരുപ്പം 27 ശതമാനത്തിന് മുകളിലായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ പാക്കിസ്ഥാന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് അന്താരാഷ്ട്ര നാണ്യനിധിയെയാണ്. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള പാക്കിസ്ഥാന്റെ പൊടിക്കൈകളൊന്നും ഫലം കാണുന്നില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here