ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കണം; മണിക് സര്‍ക്കാര്‍

പോളിംഗ് ദിനത്തില്‍ ബിജെപി വ്യാപക അക്രമം നടത്തുന്നതായി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം മണിക് സര്‍ക്കാര്‍. അക്രമങ്ങളെ ജനകീയമായി പ്രതിരോധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. അഗര്‍ത്തലയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മണിക് സര്‍ക്കാര്‍.

ധന്‍പൂരിലെ പോളിംഗ് ബൂത്തുകളില്‍ നിന്ന് ഇടത് പോളിംഗ് ഏജന്റുമാരെ പുറത്താക്കിയതായും അവരെ ആക്രമിച്ചതായും മണിക് സര്‍ക്കാര്‍ പറഞ്ഞു. ഗോമതി ജില്ലയിലെ ഉദയ്പൂരില്‍ വ്യാപക അക്രമം നടന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം വോട്ടു ചെയ്യാന്‍ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതടക്കമുള്ള സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അക്രമങ്ങള്‍ തടയണമെന്നും സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

ഏറ്റവും അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം പോളിംഗ് നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് 32.06%ത്തിലേക്ക് എത്തിയിട്ടുണ്ട്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 4ന് അവസാനിക്കും. 3337 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here