അനില്‍ ആന്റണിയുടെ ബിജെപി പ്രേമം തുടരുന്നു

കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ പുകഴ്ത്തിയാണ് ഇക്കുറി അനില്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തിയാണ് ജയ്ശങ്കര്‍. അന്താരാഷ്ട്ര വേദികളില്‍, രാജ്യത്തിന്റെ താല്‍പര്യം എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ജയ്ശങ്കറിന് കഴിയുന്നുണ്ടെന്നും അനില്‍ ആന്റണി ട്വീറ്ററില്‍ കുറിച്ചു. വിദേശകാര്യമന്ത്രി സിഡ്നിയില്‍ നടത്തിയ പ്രഭാഷണത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനില്‍ ആന്റണിയുടെ ട്വീറ്റ്.

നേരത്തെ ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും മുതിര്‍ന്ന നേതാക്കളുടെയും നിലപാടിനെ അനില്‍ ആന്റണി തള്ളിപ്പറഞ്ഞിരുന്നു. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വെളിവാക്കുന്ന ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിക്കും ബി ബി സിക്കും എതിരായിട്ടാണ് അന്ന് അനില്‍ ആന്റണി പരസ്യമായി രംഗത്ത് വന്നത്.

ബിജെപി അനുകൂല നിലപാട് ദേശീയ തലത്തിലടക്കം ചര്‍ച്ചയായതോടെ അനില്‍ ആന്റണി കെപിസിസി ഡിജിറ്റല്‍ മീഡിയസെല്‍ കണ്‍വീനര്‍ സ്ഥാനം രാജിവച്ചിരുന്നു. എന്നാല്‍ രാജിക്ക് ശേഷവും തന്റെ നിലപാടിലുറച്ച് നിന്ന അനില്‍ ഇതുവരെ നിലപാട് തിരുത്താന്‍ തയ്യാറായിട്ടില്ല. അനില്‍ ആന്റണിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ആ വിവാദങ്ങള്‍ കെട്ടടുങ്ങുന്നതിന് മുമ്പാണ് നരേന്ദ്ര മോദിയുടെ സ്തുതിപാഠകനായ കേന്ദ്രമന്ത്രിയെ പുകഴ്ത്തി അനില്‍ വീണ്ടും രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News