ഹരിയാനയിലെ പശുക്കൊല, നടപടി വേണമെന്ന് സിപിഐഎം

ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്ന ജുനൈദിന്റെയും നസീറിന്റെയും ബന്ധുക്കളെ ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സിപിഐഎം പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ജുനൈദിന്റെ സഹോദരപുത്രിയുടെ വിവാഹ ആലോചനയുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നതെന്ന് ബന്ധുക്കള്‍ നേതാക്കളോട് പറഞ്ഞു.

കൊലപാതക കേസില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് സന്ദര്‍ശനത്തിന് ശേഷം സിപിഐഎം പ്രതിനിധിസംഘം ആവശ്യപ്പെട്ടു. 50 ലക്ഷം രൂപവീതം നഷ്ടപരിഹാരവും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കണം. കേസിലെ മുഖ്യപ്രതിയായ മൊഹിത് യാദവ് എന്ന മോനുമനേസര്‍ ഹരിയാന പൊലീസിന്റെ സംരക്ഷണത്തില്‍ ആണെന്നും സിപിഐഎം നേതാക്കള്‍ ആരോപിച്ചു. കേന്ദ്ര കമ്മിറ്റിയംഗം അമ്രാറാം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ സുമിത്ര ചോപ്ര, ഡോ. സഞ്ജയ് മാധവ് എന്നിവരും ബൃന്ദ കാരാട്ടിന്റെ കൂടെയുണ്ടായിരുന്നു.

രാജസ്ഥാനിലെ മേവാത്ത് മേഖലയിലെ ഗ്രാമവാസികളായ ജുനൈദ് കര്‍ഷകത്തൊഴിലാളിയും നസീര്‍ ട്രക്ക് ഡ്രൈവറുമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരെയും പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ വെച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here