എയര്‍ ഇന്ത്യയുടെ വമ്പന്‍ കരാർ… രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ വിമാനംവാങ്ങല്‍ കരാര്‍വഴി രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്. എയര്‍ബസില്‍ നിന്നും ബോയിംഗില്‍ നിന്നും വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ കഴിഞ്ഞ ദിവസമായിരുന്നു എയര്‍ ഇന്ത്യ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം നിലവില്‍ 140 വിമാനങ്ങളുള്ള എയര്‍ ഇന്ത്യ 470 വിമാനങ്ങളാണ് വാങ്ങുന്നത്.

പുതിയ വിമാനങ്ങള്‍ പറത്താന്‍ നിരവധി പൈലറ്റുമാര്‍ വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. അനുബന്ധ റോളുകള്‍ക്കായി എയര്‍ലൈനിന് ഓപ്പറേഷന്‍ സ്റ്റാഫും ജീവനക്കാരും ആവശ്യമായി വരുമെന്നതിനാല്‍ ഇത് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ജോലികളുടെ കുത്തൊഴുക്കിന് കാരണമാകുമെന്ന് വിദഗ്ദ്ധർ അവകാശപ്പെടുന്നു.

എയര്‍ ഇന്ത്യയ്ക്ക് പരിചയസമ്പന്നരായ ക്യാബിന്‍ ക്രൂ അംഗങ്ങള്‍, മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍, ഗ്രൗണ്ട് ക്രൂ തുടങ്ങിയവര്‍ ആവശ്യമായി വരും. പുതിയ കരാര്‍ വഴി പുതിയ അന്താരാഷ്ട്ര റൂട്ടിലൂടെ സര്‍വീസ് നടത്തുമെന്നും അവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ടൂറിസത്തിനും ഉത്തേജനം പകരുമെന്നും എയര്‍ ഇന്ത്യയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിതേന്ദര്‍ ഭാര്‍ഗവ ഒരു രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.

470 വിമാനങ്ങള്‍ വാങ്ങാനാണ് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എയര്‍ബസും ബോയിംഗുമായി കരാറിലേര്‍പ്പെട്ടത്. അതിന്റെ ഭാഗമായി ഇന്ത്യയില്‍ മാത്രമല്ല, യുഎസിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് വിലയിരുത്തല്‍. എയര്‍ ഇന്ത്യ കരാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇത് ചരിത്രപരമാണെന്നും, ഈ പങ്കാളിത്തം യുഎസില്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News