ശിവശങ്കറിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

വടക്കാഞ്ചേരി പാര്‍പ്പിട സമുച്ചയ പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന കേസില്‍ എം ശിവശങ്കറിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അവസാനിക്കുക. ഉച്ചയ്ക്ക് രണ്ട് മണിയോടെ എം ശിവശങ്കറിനെ കലൂരിലെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. അഞ്ച് ദിവസം ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇഡി കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടാനും സാധ്യതയുണ്ട്.

വടക്കാഞ്ചേരി പാര്‍പ്പിട സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയായ യൂണിടാകില്‍ നിന്ന് ശിവശങ്കറിന് കോഴ ലഭിച്ചെന്നാണ് ഇഡിയുടെ ആരോപണം. കേസിലെ പ്രധാന പ്രതികളായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെയും സ്വപ്ന സുരേഷിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ഇഡി അറസ്റ്റുചെയ്തത്.

കുറ്റസമ്മത മൊഴി ഇല്ലാതെയാണ് തന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. പിന്നീട് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോഴും ശിവശങ്കര്‍ ആരോപണം നിഷേധിക്കുകയാണെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരം. ശിവശങ്കര്‍ കോഴ വാങ്ങിയെന്നതിന് വലിയ തെളിവായി ഇഡി കാണുന്ന സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് മുന്‍നിര്‍ത്തിയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

സ്വപ്നയുടെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും സംയുക്ത ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വേണുഗോപാലിനെയും കഴിഞ്ഞ ദിവസം ഇ ഡി വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു വി ജോസിനെയും മൊഴിയെടുക്കാനായി ഇഡി വിളിപ്പിച്ചത്.

യു എ ഇ റെഡ്ക്രസന്റിന്റെ സഹായത്തോടെ വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയം ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവെച്ചത് സിഇഒ യു വി ജോസായിരുന്നു. എന്നാല്‍ പിന്നീട് കരാര്‍ കമ്പനിയായ യൂണിടാകും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട് നടന്നത്. സര്‍ക്കാരിനോ ലൈഫ് മിഷനോ ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് യു വി ജോസില്‍ നിന്ന് നേരത്തെ മൊഴിയെടുക്കവെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here