യുവാവിനെ കുത്തി കൊലപ്പെടുത്തിയ 21കാരന്‍ അറസ്റ്റില്‍

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ 21കാരന്‍ അറസ്റ്റില്‍. തൃശൂര്‍ വേലുപ്പാടം സ്വദേശി അഗ്‌നാന്‍ ആണ് കര്‍ണാടകയില്‍ നിന്നും പിടിയിലായത്. പാലക്കാട് സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിക്കായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.

ജനുവരി മൂന്നിന് പുലര്‍ച്ചെ നാല് മണിക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു കൊലപാതകം. പാലക്കാട് സ്വദേശിയും കൊച്ചിയില്‍ പത്ത് വര്‍ഷമായി ഹോട്ടല്‍ ജീവനക്കാരനുമായിരുന്ന സന്തോഷാണ് കൊല്ലപ്പെട്ടത്. സ്റ്റേഡിയത്തിനകത്ത് വെളിച്ചമില്ലാത്ത ഭാഗത്തായതിനാല്‍ പ്രതിയെ കുറിച്ച് ഒരു തെളിവും പൊലീസിന് ലഭിച്ചിരുന്നില്ല.

പിന്നീട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതിയെ കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്നും പിടികൂടിയത്. തൃശൂര്‍ വേലുപ്പാടം സ്വദേശി അഗ്‌നാന്‍ ആണ് കൃത്യത്തിന് ശേഷം മുങ്ങിയത്. കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു.

ചിക്കമംഗളൂരുവില്‍ ഒരു തോട്ടത്തില്‍ ജോലിക്കാരനായി മാറിയ ഇയാളെ, ഡ്രൈവിംഗ് ജോലി തരപ്പെടുത്തി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസ് വല വിരിക്കുകയായിരുന്നു. കര്‍ണാടകയിലെത്തിയ കേരളാ പൊലീസ് ഡ്രൈവിങ് ജോലി തേടിയെത്തിയ പ്രതിയെ കയ്യോടെ പിടികൂടി. 21കാരനായ പ്രതിക്കെതിരെ മുമ്പ് വാഹനമോഷണ കേസും നിലവിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here