ഉദ്ധവ് താക്കറെയുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

ശിവസേന പിളര്‍പ്പുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിടണമെന്നായിരുന്നു ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം.

ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരും ഷിന്‍ഡെ പക്ഷത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലും വാദം കേള്‍ക്കണമെന്ന് ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടിരുന്നു.

2019ലെ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് ആകെ ലഭിച്ച വോട്ടിന്റെ 76 ശതമാനവും നേടിയത് ഷിന്‍ഡെക്കൊപ്പമുള്ള എംഎല്‍എമാരാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടി പിളര്‍ത്തുന്നത് കൂറുമാറ്റമാണോ, വിമത പ്രവര്‍ത്തനം ഉള്‍പാര്‍ട്ടി ജനാധിപത്യമായി കണക്കാക്കാനാകുമോ എന്നീ വിഷയങ്ങളും നാളെ കോടതി പരിഗണിക്കും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കും അദ്ദേഹത്തിനൊപ്പമുള്ള എംഎല്‍എമാര്‍ക്കുമെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കണമോ എന്നതാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന മുഖ്യവിഷയം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here