നടി ആക്രമിക്കപ്പെട്ട കേസ്, മഞ്ജുവാര്യര്‍ കോടതിയില്‍ ഹാജരായി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ വിസ്താരത്തിനായി വീണ്ടും കോടതിയില്‍ ഹാജരായി. കേസിലെ വിചാരണ നടക്കുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെയാണ് മഞ്ജു ഹാജരായത്. അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ സാക്ഷി വിസ്താരം നടക്കുന്നത്.

കേസില്‍ പ്രധാന സാക്ഷിയായ മഞ്ജുവാര്യരെ ഈ മാസം 16നാണ് വിസ്തരിക്കാനിരുന്നത്. എന്നാല്‍ നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ദിലീപിന്റെ ആവശ്യം തള്ളി കളയുകയായിരുന്നു.
തുടര്‍ന്നാണ് നടി മഞ്ജുവാര്യര്‍ വിചാരണ കോടതിയ്ക്ക് മുന്‍പാകെ ഇന്ന് ഹാജരായത്. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത മനസ്സിലാക്കാനാണ് വിസ്താരം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റെ തന്നെയാണോ എന്നത് കൂടുതല്‍ ഉറപ്പിക്കുകയെന്നതാകും മഞ്ജുവിന്റെ സാക്ഷി വിസ്താരത്തിലൂടെ പ്രോസിക്യൂഷന്‍ ലക്ഷ്യം വെക്കുക.

കേസില്‍ 232 സാക്ഷികളെ നിലവില്‍ വിസ്തരിച്ചു കഴിഞ്ഞു. അതില്‍ 202 പേര്‍ ആദ്യകുറ്റപത്രത്തിലെ സാക്ഷികളാണ്. ഇനി 35 പേരെ കൂടി വിസ്തരിക്കാനുണ്ട്. കേസില്‍ വിസ്താരം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുന്നതിനാല്‍ വിചാരണ കോടതി തന്നെ സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റൊരു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്ത് നടത്തുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ബാലചന്ദ്രകുമാര്‍ ചികിത്സയിലാണെന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.തിരുവനന്തപുരത്തെത്തി ബാലചന്ദ്രകുമാറിനെ വിസ്തരിക്കാന്‍ ഹൈക്കോടതി ഇതുവരെയും അനുമതി നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News