വിശ്വനാഥന് ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വന്നതായി പൊലീസ് റിപ്പോര്‍ട്ട്

മരണപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥന് ആള്‍ക്കൂട്ട വിചാരണ നേരിടേണ്ടി വന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഇതില്‍ വിശ്വനാഥന്‍ മാനസിക വിഷമം അനുഭവിച്ചിരുന്നു. ആദിവാസി ആണെന്നറിഞ്ഞ് ബോധപൂര്‍വ്വം ചോദ്യം ചെയ്തതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

പൊതുജന മധ്യത്തില്‍ വിശ്വനാഥന്റെ സഞ്ചി പരിശോധിച്ചു. അപമാനിതനായതിലുള്ള മനോവിഷമത്തിലാണ് വിശ്വനാഥന്‍ ആത്മഹത്യചെയ്തതെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാര്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങി 100 ഓളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സിസിടിവി കേന്ദ്രീകരിച്ച് ശാസ്ത്രീയ പരിശോധന വേണമെന്നും പൊലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് എസിപി സുദര്‍ശനന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഭാര്യയുടെ പ്രസവത്തിനായി വയനാട്ടില്‍ നിന്നും കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെത്തിയ വിശ്വനാഥനെ ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിശ്വനാഥന്റേത് ആത്മഹത്യയല്ലെന്നും മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കുടുംബം ആരോപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News