‘ധീരനായ ആ യുവാവിനെ അഭിനന്ദിക്കുന്നു’, റുഷ്‌ദിയെ ആക്രമിച്ചയാളെ ആദരിച്ച് ഇറാനിയൻ സംഘടന

സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളെ ആദരിച്ച് ഇറാനിലെ സംഘടന. ‘ഫൗണ്ടേഷൻ ടു ഇമ്പ്ലിമെന്റ് ഇമാം ഖൊമെനീസ് ഫത്വ’ എന്ന സംഘടനയാണ് അക്രമകാരിയെ ആദരിക്കുന്നത്. ഇരുപത്തിനാലുകാരനായ ഒരു ഷിയാ മുസ്ലിം യുവാവായിരുന്നു റുഷ്ദിയെ ആക്രമിച്ചത്. അക്രമിക്ക് കൃഷിനിലവും മറ്റും നൽകിയാണ് സംഘടന ആദരിക്കുന്നത്.

‘റുഷ്‌ദിയുടെ ഒരു കണ്ണും കയ്യും ചലിക്കാനാകാത്ത അവസ്ഥയിലാക്കിയ ആ ധീരനായ ചെറുപ്പക്കാരനെ ഞങ്ങൾ അഭിനന്ദിക്കുന്നു. അയാൾ ഇനി ജീവച്ഛവമല്ലാതെ മറ്റൊന്നുമല്ല. ആ ധീരന് ഞങ്ങൾ കൃഷിനിലവും മറ്റും സമ്മാനമായി നൽകുകയാണ്’, സംഘടന പത്രക്കുറിപ്പിൽ പറയുന്നു.

2022 ഓഗസ്റ്റ് 12നാണ് ന്യൂയോർക്കിലെ ഒരു സെമിനാർ ചടങ്ങിനിടെ റുഷ്‌ദി ആക്രമിക്കപ്പെടുന്നത്. സംസാരിക്കുന്നതിനിടെ റുഷ്‌ദിക്കടുത്ത് പാഞ്ഞെത്തിയ അക്രമി നിരവധി തവണ റുഷ്‌ദിയെ കുത്തിപ്പരുക്കേൽപ്പിച്ചു. അക്രമിയെ ഉടൻതന്നെ കീഴ്പ്പെടുത്തിയെങ്കിലും റുഷ്‌ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ഒരു കൈ ചലിക്കാതാകുകയും ചെയ്തിരുന്നു. ‘സാത്താനിക്ക് വേഴ്സസ്’ എന്ന പുസ്തകം ഇറങ്ങിയതുമുതൽ മതവർഗീയവാദികൾ റുഷ്ദിക്കുനേരെ തിരിഞ്ഞിരുന്നു. അതിന്റെ ബാക്കിപത്രമായിരുന്നു അവസാനത്തെ അക്രമവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here