ലഹരിക്കെതിരെയുളള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേരള പൊലീസ്

ലഹരിക്കെതിരെയുളള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേരള പൊലീസ്. പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കഴിഞ്ഞ ആറുമാസത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളാണ് അവലോകനം ചെയ്തത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ എഡിജിപിമാരായ കെ. പത്മകുമാര്‍, ഡോ. ഷേക്ക് ദര്‍വേഷ് സാഹിബ്, റ്റികെ. വിനോദ് കുമാര്‍, എംആര്‍. അജിത് കുമാര്‍, തുമ്മല വിക്രം, ഗോപേഷ് അഗര്‍വാള്‍, എച്ച്. വെങ്കിടേഷ് എന്നിവരും സോണ്‍ ഐജിമാരും റേഞ്ച് ഡിഐജിമാരും ജില്ലാ പൊലീസ് മേധാവിമാരും പങ്കെടുത്തു.

കാപ്പാ നിയമപ്രകാരമുളള നടപടി ക്രമങ്ങള്‍ വിവിധ ജില്ലകളില്‍ നല്ല പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി. ലഹരിവസ്തുക്കള്‍ പിടികൂടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടുകെട്ടുന്നത് സംബന്ധിച്ച കേസുകളില്‍ വിവിധ ജില്ലകളില്‍ വലിയ പുരോഗതി കഴിഞ്ഞ ആറു മാസത്തിനുളളില്‍ ഉണ്ടായി. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച എറണാകുളം റൂറല്‍, മലപ്പുറം, കാസര്‍ക്കോട് ജില്ലാ പൊലീസ് മേധാവിമാരെ യോഗം അഭിനന്ദിച്ചു.

മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ബസ് ഓടിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കണ്ടെത്താനായി ബസ് സ്റ്റാൻഡുകളില്‍ പ്രത്യേക കിറ്റ് ഉപയോഗിച്ച് മിന്നല്‍ പരിശോധന നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യും. പൊതുജനങ്ങളോടുളള പൊലീസിന്റെ സമീപനം പൊതുവെ മെച്ചപ്പെട്ടതായി യോഗം വിലയിരുത്തി. എന്നാല്‍, ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഇപ്പോഴും ഉയരുന്നതായി അഭിപ്രായം ഉയര്‍ന്നു. ഈ പ്രവണത അനുവദിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാരാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News