വർഗീയതയ്ക്കെതിരായ ഇടത് പോരാട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ല; കോൺഗ്രസിലെ മുതിർന്ന നേതാക്കൾ

ഛത്തീസ്ഗഢിലെ റായ്പൂരിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന എൺപത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. രാഷ്ട്രീയ പ്രമേയത്തിൽ ഇടത് പാർട്ടികളോടുള്ള സമീപനം ഉൾപെടുത്തുന്നതിൽ അവ്യക്തത തുടരുകയാണ്. എന്നാൽ ഇടത് പാർട്ടികളെ ഒഴിവാക്കുന്നത് ശരിയല്ലെന്നാണ് ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം. വർഗീയതയ്ക്കെതിരായ ഇടത് പോരാട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

മതേതര ജനാധിപത്യ പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്നാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം. പ്രാദേശിക അഭിപ്രായ വ്യത്യാസം വിശാലമായ സഹകരണത്തിന് തടസമാകരുത് എന്ന നിർദ്ദേശവും മുതിർന്ന നേതാക്കൾ മുന്നോട്ട് വെക്കുന്നു.പൊതു അഭിപ്രായം കണക്കിലെടുത്ത് അന്തിമ തീരുമാനമെടുക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.

അതേസമയം, രാഷ്ട്രീയ പ്രമേയം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചായിരിക്കും തയ്യാറാക്കുന്നത്. ബിജെപി വിരുദ്ധ പാർട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്തിയുള്ള വിശാല പ്രതിപക്ഷ ഐക്യമായിരിക്കും പ്രധാന ലക്ഷ്യം.ഇതിനെപ്പറ്റിയുള്ള ചർച്ചകളായിരിക്കും പ്ലീനറി സമ്മേളനത്തിൽ പ്രധാനമായും നടക്കുക.രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നൽകാനുള്ള ചർച്ചയുടെ ഭാഗമായി സബ്ജക്ട് കമ്മറ്റി അംഗങ്ങൾ ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുമായി ആശയ വിനിമയം നടത്തും.

റായ്പൂർ പ്ലീനറി സമ്മേളനം പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്യാനുള്ള അവസരമാകണമെന്നാണ് കോൺഗ്രസിലുള്ള പൊതു വികാരവും. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവും ഒരു വിഭാഗം എംപിമാർ ഉന്നയിച്ചിട്ടുണ്ട്. ശശി തരൂരിനെ കോൺഗ്രസ് പ്രവർത്തക സമതി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. തരൂരിനെ ക്ഷണിതാവായെങ്കിലും ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News