സിപിഐഎം ജനകീയ പ്രതിരോധ ജാഥയെ കണ്ണൂരില്‍ സ്വീകരിച്ചത് ജനസാഗരം

മൂന്നു ദിവസങ്ങളിലായി കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തിയ ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാനായി എത്തിയത് രണ്ട് ലക്ഷത്തോളം  പേര്‍. കണ്ണൂര്‍ ജില്ലയിലെ അവസാന പര്യടനദിനമായ ഇന്ന് മൂന്ന് കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂര്‍ ജില്ലയില്‍ വന്‍ ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത പാറപ്രത്തിന്റെ  മണ്ണിലായിരുന്നു നാലാം ദിന ജാഥാ പര്യടനത്തിലെ ആദ്യ സ്വീകരണം. പിണറായി ടൗണില്‍ നിന്നും ജാഥാ ക്യാപ്റ്റന്‍ എംവി ഗോവിന്ദന്‍ മാസ്റ്ററെ തുറന്ന വാഹനത്തില്‍ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര സ്വീകരണത്തിന് നിറം പകര്‍ന്നു.

ചുവപ്പ് വളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് ജാഥാ ക്യാപ്റ്റന്‍ വേദിയിലേക്കെത്തി. ജാഥയുടെ ലക്ഷ്യങ്ങള്‍ ചൂണ്ടിക്കാട്ടിയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചുമുള്ള ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസംഗം ഏവരും കാതോര്‍ത്തിരുന്നു. പിണറായിയില്‍ നിന്നും ജവഹര്‍ഘട്ടിന്റെ കമ്യൂണിസ്റ്റ് പോരാട്ട വീര്യമുള്ള തലശ്ശേരിയിലേക്കാണ് പിന്നീട് പോയത്. പതിനായിരങ്ങളാണ് തലശ്ശേരിയിലും ജാഥയെ സ്വീകരിക്കാനെത്തിയത്.

പായം രക്തസാക്ഷികളുടെ ഓര്‍മ്മകളിരമ്പുന്ന മലയോര സിരാകേന്ദ്രമായ ഇരിട്ടിയിലായിരുന്നു ജില്ലയിലെ അവസാന സ്വീകരണ പരിപാടി. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ മാനേജര്‍ പി ബിജു, അംഗങ്ങളായ സിഎസ് സുജാത, എം സ്വരാജ്, കെടി ജലീല്‍, ജയ്ക്ക് സി തോമസ് എന്നിവരും സംസാരിച്ചു. കണ്ണൂരിന്റെ കമ്യൂണിസ്റ്റ് ആവേശം പ്രകടമാകുന്നതായിരുന്നു മൂന്നു ദിവസത്തെ ജാഥാപര്യടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News