മന്ത്രിയുമായി ചര്‍ച്ച, സമരം അവസാനിപ്പിച്ച് സമഗ്ര ശിക്ഷ കേരള പാര്‍ട്ട്‌ടൈം സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍

വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമഗ്ര ശിക്ഷ കേരളയില്‍ പാര്‍ട്ട് ടൈം സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ സ്‌കീം പ്രകാരമാണ് സ്‌പെഷ്യല്‍ അധ്യാപകര്‍ക്കുള്ള വേതനം വിതരണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ തുക വെട്ടിക്കുറച്ചതോടെ ശമ്പള വിതരണത്തില്‍ മാറ്റമുണ്ടാകാതായി. ഇതോടെയാണ് അധ്യാപകര്‍ സമരരംഗത്തേക്ക് എത്തിയത്.

മന്ത്രി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അധ്യാപകരുമായി നടത്തിയ ചര്‍ച്ചയില്‍ മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധനവ് നടപ്പിലാക്കാന്‍ ധാരണയായി. അധ്യാപകരുടെ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായും സമരം അവസാനിപ്പിക്കുന്നതായും അധ്യാപകര്‍ പറഞ്ഞു. നിലവിലെ വേതനത്തില്‍ 3400 രൂപ വര്‍ധിപ്പിച്ച് 13,400 രൂപ പ്രതിമാസ വേതനമായും 12% ഇപിഎഫ് ആയും നല്‍കും. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെ വേതനം കുടിശ്ശികയായി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here