ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്ന് സോണിയാ ഗാന്ധി

ഭാരത് ജോഡോ യാത്ര രണ്ടാംഘട്ടം പൂര്‍ത്തിയാവുന്നതോടെ തന്റെ ഇന്നിംഗ്സിന് സമാപനമാകുമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിന്റെ എണ്‍പത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിവസം പാര്‍ട്ടി നേതാക്കളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു സോണിയയുടെ പ്രഖ്യാപനം.

2004ലെയും 2009ലെയും കോണ്‍ഗ്രസിന്റെ വിജയങ്ങള്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സമര്‍ത്ഥമായ നേതൃത്വത്തോടൊപ്പം തനിക്ക് വ്യക്തിപരമായ സംതൃപ്തി നല്‍കി. എന്നാല്‍ ഏറ്റവും ആഹ്ലാദിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ വഴിത്തിരിവായ ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിംഗ്സ് അവസാനിക്കുമെന്നതാണെന്നും സോണിയ പറഞ്ഞു.

ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ പിടിച്ചടക്കുകയും അട്ടിമറിക്കുകയും ചെയ്തു. ഏതാനും വ്യവസായികള്‍ക്ക് മാത്രം പരിഗണന്ന നല്‍കുന്ന ബിജെപി സര്‍ക്കാറിന്റെ നയം രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായെന്നും സോണിയാഗാന്ധി കുറ്റപ്പെടുത്തി.

ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവരെ ലക്ഷ്യം വെച്ച് ബിജെപി രാജ്യത്ത് വിദ്വേഷത്തിന്റെ തീ പടര്‍ത്തിയെന്നും സോണിയ പറഞ്ഞു.നമ്മള്‍ ബിജെപി ഭരണത്തെ ഊർജ്ജസ്വലതയോടെ നേരിടണം. കോണ്‍ഗ്രസിനും രാജ്യത്തിനും ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്. നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും അവരെ പാര്‍ട്ടിയുടെ സന്ദേശം ബോധ്യപ്പെടുത്തുകയും ചെയ്യണമെന്നും അവര്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി അധ്യക്ഷന്‍മാരെയും പ്രധാനമന്ത്രിമാരെയും പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗങ്ങളാക്കുന്ന ഭരണഘടന ഭേദഗതി പ്ലീനറി സമ്മേളനത്തില്‍ പാസാക്കി. ഇതുവഴി സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്ക് ആജീവനാന്ത പ്രതിനിധികളായി പ്രവര്‍ത്തന സമിതിയില്‍ തുടരാനുള്ള വഴി തുറന്നിരിക്കുകയാണ്. പ്രവര്‍ത്തക സമിതി അംഗങ്ങളുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതിയും സമ്മേളനം അംഗീകരിച്ചു. ഇതോടെ നിലവില്‍ അംഗസംഖ്യ 25 ആയിരുന്നത് 35 ആയി വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് ഭരണഘടനാ ഭേദഗതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News