ദൂരദര്‍ശനെയും ആകാശവാണിയെയും കാവിവത്കരിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

പ്രസാര്‍ഭാരതിയുടെ ഏക വാര്‍ത്താ സ്രോതസായി സംഘപരിവാര്‍ ബന്ധമുള്ള ഹിന്ദുസ്ഥാന്‍ സമാചാറിനെ നിയോഗിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദൂരദര്‍ശനെയും ആകാശവാണിയെയും സംഘപരിവാര്‍ തൊഴുത്തില്‍ കെട്ടാനാണ് കേന്ദ്ര നീക്കം. ഇതിനായിട്ടാണ് പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താ സ്രോതസായി ഹിന്ദുസ്ഥാന്‍ സമാചാറിനെ നിയോഗിച്ചത്. ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘപരിവാറിനായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

വിയോജിപ്പിന്റെ ഒരു സ്വരവും പുറത്തുവരരുത് എന്നത് ഫാസിസ്റ്റ് രീതിയാണ്. ഹിന്ദുസ്ഥാന്‍ സമാചാറിനെ വാര്‍ത്താ സ്രോതസായി നിയോഗിച്ച തീരുമാനം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കുന്നതാണ്. ഈ വിപത്ത് മതനിരപേക്ഷ ജനാധിപത്യ സമൂഹം തിരിച്ചറിഞ്ഞ് പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാരത്തിലേറിയ കാലം മുതല്‍ പ്രസാര്‍ ഭാരതിയെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ത്രിപുര മുഖ്യമന്ത്രിയായിരിക്കെ മണിക്ക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന പ്രസംഗം പ്രക്ഷേപണം ചെയ്യാതെ തടഞ്ഞുവെച്ച പ്രസാര്‍ ഭാരതി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്തത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

ആര്‍എസ്എസ് പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യത്തിന്റെയും ഓര്‍ഗനൈസറിന്റെയും ഗ്രൂപ്പ് എഡിറ്ററായിരുന്ന ജഗദീഷ് ഉപാസനയെയാണ് പ്രസാര്‍ ഭാരതിയുടെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി 2020-ല്‍ കേന്ദ്രം നിയമിച്ചത്. രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സികളായ പിടി ഐയുടെയും യുഎന്‍ഐയുടെയും സേവനങ്ങളവസാനിപ്പിച്ചാണ് പ്രസാര്‍ ഭാരതി ആര്‍എസ്എസ് വാര്‍ത്താ ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം കാര്യങ്ങള്‍ ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News