വര്‍ഗീയതയെ എതിര്‍ക്കാന്‍ ഒരു നടപടിയും പ്ലീനറി സമ്മേളനം സ്വീകരിച്ചില്ല

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ ഒരു നടപടിയും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം സ്വീകരിച്ചില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ അതിക്രമങ്ങളെക്കുറിച്ച് പ്ലീനറി സമ്മേളനത്തില്‍ ഒന്നും പറയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് ആളെ പറ്റിക്കാനുള്ള തീരുമാനങ്ങളാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ തുറന്നടിച്ചു.

ഫാസിസത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ ഒരു മുന്നണിക്കും സാധ്യമല്ല. ഓരോ സംസ്ഥാനത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെയുളള കൂട്ടായ്മയുണ്ടാക്കണം. കോണ്‍ഗ്രസിന് വര്‍ഗീയ ശക്തികള്‍ക്കെതിരെ ഐക്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തില്‍ സിപിഐഎമ്മിന് വലിയ സ്വാധീനമുണ്ട്. എന്നാല്‍, സിപിഐഎമ്മിന് മലപ്പുറത്തുണ്ടാകുന്ന വര്‍ദ്ധിച്ച സ്വാധീനം ലീഗിനെ അസ്വസ്ഥമാക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡി(എച്ച്ഐഎല്‍-ഹില്‍ ഇന്ത്യ)ന്റെ കേരള, പഞ്ചാബ് യൂണിറ്റുകള്‍ അടച്ചിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലും പഞ്ചാബിലും മാത്രമാണ് യൂണിറ്റ് അടച്ചിടാനുള്ള തീരുമാനമുള്ളത്. മഹാരാഷ്ട്രയിലേത് തുടരും. ഇത് ആര്‍എസ്എസിന്റെ ഇടപെടലാണ്. കേരളത്തിലും പഞ്ചാബിലും അവര്‍ ഇഷ്ടപ്പെടുന്ന ഗവണ്‍മെന്റല്ല. താല്‍പര്യമുള്ള മഹാരാഷ്ട്രയിലെ യൂണിറ്റ് തുടരുകയാണ്. കേരളത്തില്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരം വേര്‍തിരിവെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News