ബജറ്റ് സമ്മേളനം നീട്ടിവെച്ച നടപടി, ഗവര്‍ണര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പഞ്ചാബിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് സുപ്രീം കോടതിയിലേക്ക്. സംസ്ഥാന ബജറ്റ് സമ്മേളനം നീട്ടിവെച്ച ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതന്റെ നടപടിക്കെതിരെയാണ് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്‍ അയച്ച ഭരണഘടനാ വിരുദ്ധമായ കത്തുകളുടെ പശ്ചാത്തലത്തില്‍ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ ബജറ്റ് സമ്മേളനം അനുവദിക്കുകയുള്ളു എന്നായിരുന്നു ഗവര്‍ണറുടെ വാദം.

ബജറ്റ് സമ്മേളനം അനുവദിക്കാത്ത നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഭഗവന്ത് മന്‍ ട്വിറ്ററില്‍ കുറിച്ചത്. ബജറ്റ് സമ്മേളനം നടത്താന്‍ സുപ്രീംകോടതിയില്‍ പോകേണ്ട അവസ്ഥയാണെന്നും ജനാധിപത്യത്തിനായുള്ള തെരച്ചില്‍ തുടരുകയാണെന്നും മന്‍ ട്വിറ്ററില്‍ കുറിച്ചു.

മാര്‍ച്ച് മൂന്നിനായിരുന്നു ബജറ്റ് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. പരിശീലനത്തിനായി സിംഗപ്പൂരിലേക്ക് അയക്കേണ്ട അധ്യാപകരെ തെരഞ്ഞെടുക്കുന്നതില്‍ സുതാര്യതയില്ലായ്മ ഉള്‍പ്പെടെ, കഴിഞ്ഞ രണ്ടാഴ്ചക്കിടെ സര്‍ക്കാര്‍ എടുത്ത വിവിധ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. കൂടാതെ പഞ്ചാബ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു പഞ്ചാബ് ഇന്‍ഫോടെക്കിന്റെ ചെയര്‍പേഴ്സണ്‍ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം.

സര്‍ക്കാരിന്റെ വിവിധ തീരുമാനങ്ങളില്‍ വിശദീകരണം ചോദിച്ച ഗവര്‍ണറോട്, കേന്ദ്രം നിയമിച്ച ഗവര്‍ണര്‍ക്കല്ല ജനങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പരാമര്‍ശം. ഇതായിരുന്നു ഗവര്‍ണറെ ചൊടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News