ട്വിറ്ററില്‍ വീണ്ടും പിരിച്ചുവിടല്‍, 200 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി

ആഗോളതലത്തില്‍ ടെക് കമ്പനികളില്‍ പിരിച്ചുവിടല്‍ തുടരുകയാണ്. ഏറ്റവും ഒടുവിലായി 200 ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ജീവനക്കാര്‍ക്ക് ലഭിച്ച ഇ-മെയിലിലൂടെയാണ് പിരിച്ചുവിട്ടതായി മനസ്സിലാക്കിയതെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ അവശേഷിക്കുന്ന ജീവനക്കാരില്‍ 10 ശതമാനം പേരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പിരിച്ചുവിടല്‍ എന്നാണ് ട്വിറ്ററിന്റെ വാദം.

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ 3,700 ജീവനക്കാരെ ചെലവ് ചുരുക്കല്‍ എന്ന പേരില്‍ കമ്പനി പിരിച്ചുവിട്ടിരുന്നു. കമ്പനിയില്‍ 2,300ലധികം ജീവനക്കാരുണ്ടെന്നാണ് ഇലോണ്‍ മസ്‌ക് കഴിഞ്ഞ മാസം വ്യക്തമാക്കിയത്. കമ്പനിയിലെ വര്‍ക്ക് മെയില്‍ വഴിയുള്ള ആഭ്യന്തര ആശയവിനിമയ സംവിധാനത്തിന്റെ പ്രവര്‍ത്തനം കമ്പനി നിശ്ചലമാക്കിയതിന് പിന്നാലെ ചില ജീവനക്കാര്‍ക്ക് ആശയവിനിമയം നടത്താന്‍ സാധ്യമല്ലായിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ, ശേഷിക്കുന്ന ജീവനക്കാര്‍ക്കും അവരുടെ വര്‍ക്ക് ഇമെയില്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു ഗൂഗിള്‍ ചാറ്റ് സേവനത്തിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടതായി രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്വിറ്ററിന്റെ വിവിധ ഫീച്ചറുകള്‍ ഓണ്‍ലൈനില്‍ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്റ്റ് മാനേജര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, എഞ്ചിനീയര്‍മാര്‍ എന്നിവരാണ് വെട്ടിക്കുറച്ചവരില്‍ ഭൂരിഭാഗവും. ട്വിറ്റര്‍ വഴി പണം സമ്പാദിക്കുന്ന സേവനങ്ങള്‍ നിയന്ത്രിക്കുന്ന ടീമായ ധനസമ്പാദന ഇന്‍ഫ്രാസ്ട്രക്ചറിലെ ജീവക്കാര്‍ 30 ല്‍ നിന്ന് എട്ടില്‍ താഴെ ആളുകളായി ചുരുങ്ങിയെന്നും രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News