മാത്യു കുഴല്‍നാടന്‍ സഭയെ എന്തും വിളിച്ചുപറയാവുന്ന സ്ഥലമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന്മേലുള്ള മറുപടിയില്‍ മാത്യു കുഴല്‍നാടനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. സ്വപ്നയും മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തിയെന്ന മാത്യു കുഴല്‍നാടന്റെ ആരോപണം പച്ചക്കള്ളമെന്ന് വിശേഷിപ്പിച്ചാണ് മുഖ്യമന്ത്രി ആരോപണം തള്ളിയത്. അത്തരത്തില്‍ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മാത്യു കുഴല്‍നാടന്‍ സഭയെ എന്തും വിളിച്ചുപറയാവുന്ന സ്ഥലമാക്കി മാറ്റിയെന്ന വിമര്‍ശനവും ഉന്നയിച്ചു.

യൂണിടാകും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള ധാരണകളും ചര്‍ച്ചകളും ഉയര്‍ത്തിക്കാണിച്ച് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങളാണ് മാത്യു കുഴല്‍നാടന്‍ സഭയില്‍ ഉന്നയിച്ചത്. വസ്തുതാപരമല്ലാത്ത ഇത്തരം ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. അപകീര്‍ത്തി പ്രസ്താവനകളാണ് ഉന്നയിക്കുന്നത്, സഭയുടെ ചട്ടം അത് വിലക്കുന്നുവെന്ന് ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി സ്പീക്കര്‍ അത് കേള്‍ക്കുന്നുണ്ടോയെന്നും ചോദിച്ചു. ഒരു ഘട്ടത്തില്‍ മാത്യു കുഴല്‍നാടനെ കണക്കിന് പരിഹസിക്കാനും മുഖ്യമന്ത്രി തയ്യാറായി. ‘ആവശ്യമെങ്കില്‍ താങ്കളുടെ ഉപദേശം മേടിച്ചുകൊള്ളാം, ഇപ്പോള്‍ എനിക്ക് അങ്ങയുടെ ഉപദേശം ആവശ്യമില്ല’, മുഖ്യമന്ത്രി കുഴല്‍നാടനെ പരിഹസിച്ച് പറഞ്ഞു. സര്‍ക്കാരിന്റേതായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തനിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി കുഴല്‍നാടനെ ഓര്‍മ്മിപ്പിച്ചു.

പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടേ പോകൂ, മുഖ്യമന്ത്രിക്ക് എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന വെല്ലുവിളിയും ഒരു ഘട്ടത്തില്‍ കുഴല്‍നാടന്‍ ഉയര്‍ത്തി. അംഗം പറയുന്നതിന് എന്തിന് കോടതിയില്‍ പോകണം. അംഗം പറഞ്ഞതിനുള്ള മറുപടിയാണ് ഇവിടെ നല്‍കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് മാത്യു കുഴല്‍നാടന്റെ മുഖത്തു നോക്കി തന്നെയാണ് പറയുന്നതെന്നും ഓര്‍മ്മിപ്പിച്ചു. മറുപടി പറയാനുള്ള ആര്‍ജ്ജവം തനിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News