നഗ്‌നനായി നടന്ന് ആളുകളെ പേടിപ്പിച്ച് മോഷണം നടത്തിയ വാട്ടര്‍ മീറ്റര്‍ കബീര്‍ വീണ്ടും അറസ്റ്റില്‍

രാത്രികാലങ്ങളില്‍ നഗ്‌നനായി നടന്ന് ആളുകളെ ഭയപ്പെടുത്തിയതിന് പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ വീണ്ടും പൊലീസ് പിടിയില്‍. ഈ കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമാണ് പുതിയ മോഷണക്കേസില്‍ കബീര്‍ അറസ്റ്റിലാവുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ മലപ്പുറം കോട്ടക്കലിന് സമീപം എടരിക്കോട് എംഎം വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസിലാണ് തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിയായ മേലേത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ (50) പിടിയിലായത്. നിലവില്‍ പതിനഞ്ചോളം മോഷണക്കേസുകളില്‍ പ്രതിയാണ് കബീര്‍. പ്രതിയെപ്പറ്റി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മോഷണം നടന്ന് മണിക്കൂറുകള്‍ക്കകമാണ് കോട്ടക്കല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

രാത്രിയില്‍ ആളില്ലാത്ത വീടുകളും കടകളും കുത്തിത്തുറന്ന് ഒരു പ്രദേശത്ത് പരമാവധി മോഷണം നടത്തുക എന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കണ്ണൂരിലാണ് രാത്രിയില്‍ നഗ്‌നനായി നടന്ന് ജനങ്ങളെ ഭയപ്പാടിലാഴ്ത്തിയ ശേഷം വീടുകള്‍ കുത്തിത്തുറന്ന് മോഷണ പരമ്പര നടത്തിയ കേസില്‍ ഇയാള്‍ പിടിയിലാവുന്നത്. ഈ കേസില്‍ പിടിയിലായി ജയിലിലായിരുന്ന കബീര്‍ അടുത്ത കാലത്താണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here