ഹെല്‍ത്ത് കാര്‍ഡ് നിയമ നടപടികള്‍ ഒരു മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡിന്‍മേലുള്ള നിയമനടപടികള്‍ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എത്രത്തോളം പേര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ട് പ്രാവശ്യം ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചിരുന്നു. പക്ഷെ ഹോട്ടല്‍ റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നല്‍കുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അതിനാല്‍ ഈ കാലാവധിക്കുള്ളില്‍ തന്നെ നിയമപരമായി എല്ലാവരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ആരോഗ്യ വകുപ്പ് നല്‍കിയ അധിക സമയം ചൊവ്വാഴ്ച അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

സമയപരിധിക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജീവനക്കാര്‍ക്ക് രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News