കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷം പ്രതികരിക്കാത്തത് സംഘപരിവാര്‍ ബന്ധത്തിന്‍റെ ഉദാഹരണമെന്ന് ധനമന്ത്രി

പാചക വാതക വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വീണ്ടും കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹ നടപടികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്യാസ് സബ്‌സിഡി നല്‍കുന്നത് രണ്ട് വര്‍ഷത്തിലധികമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതിവര്‍ഷം രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക ഭാരമാണ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിനുപുറമേയാണ് വില വര്‍ദ്ധനവിലൂടെയുള്ള ഇരുട്ടടിയെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

സാധാരണക്കാരുടെ ജീവിതം താളം തെറ്റിക്കുന്ന വില വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വഴി ഹോട്ടലുകളില്‍ വിലക്കയറ്റം ഉണ്ടാകും എന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികളെ എതിര്‍ക്കാത്ത കേരളത്തിലെ പ്രതിപക്ഷത്തേയും കെഎന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷം ഒരക്ഷരം പോലും പറയാന്‍ സാധ്യതയില്ല. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായുള്ള സീഡ് ഫണ്ടിലേക്ക് 2 രൂപ പെട്രോള്‍ ഡീസല്‍ സെസ് വകയിരുത്തിയാല്‍ സമരവും കലാപവും അഴിച്ചുവിടുന്ന യുഡിഎഫ് നേതൃത്വം കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് മുന്നില്‍ വിനീതവിധേയരാണ്. സംഘപരിവാര്‍ യുഡിഎഫ് ബന്ധത്തിന്റെ പരസ്യമായ തെളിവാണിതെന്നും ധനമന്ത്രി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here