ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ കാവല്‍ വഴി ശക്തമായ നടപടി: മുഖ്യമന്ത്രി

ജനക്കൂട്ടങ്ങള്‍ക്ക് നേരെ പൊലീസ് വെടിവെപ്പില്ലാത്ത, ലോക്കപ്പ് മരണങ്ങളോ വര്‍ഗ്ഗീയ കലാപം ഇല്ലാത്ത നാടായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ കാവല്‍ വഴി ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പൊലീസ്, ജയില്‍ തുടങ്ങിയ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയും വേട്ടെടുപ്പും പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ആഭ്യന്തര വകുപ്പിലെ പ്രധാനപ്പെട്ട വിഭാഗമാണ് കേരളാ പൊലീസ്. കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും ഏറെ മുന്നിലാണ് കേരളാ പൊലീസെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാര്‍ നിറഞ്ഞ നമ്മുടെ സേന രാജ്യത്തെ ഏറ്റവും മികച്ച സേനകളില്‍ ഒന്നാണ്. സാങ്കേതിക വിദ്യകളില്‍ കഴിവും യോഗ്യതയുള്ള വനിതകള്‍ ഉള്‍പ്പെടെയുളള സേനാംഗങ്ങള്‍ സമൂഹത്തിലെ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ തട്ടിപ്പുകളെ തടയാന്‍ സേനയെ പ്രാപ്തരാക്കുന്നുണ്ട്. കാലത്തിനനുയോജ്യമായ വിധത്തില്‍ പൊലീസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ടെക്‌നോളജി അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലിരുന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി നടത്തപ്പെടുന്നു. ഡാര്‍ക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളായ ലൈംഗിക വ്യാപാരം, മയക്കുമരുന്നുകച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്താനും നിതാന്ത ജാഗ്രതയോടെ കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം നിലകൊള്ളുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here