ഓഹരി വില തകര്‍ച്ചയില്‍ അദാനിക്ക് പിന്‍ഗാമിയായി വേദാന്ത

ഓഹരി വില തകര്‍ച്ചയില്‍ അദാനിക്ക് പിന്‍ഗാമിയാകാന്‍ പ്രമുഖ ഖനന കമ്പനി വേദാന്തയും. ഈ വര്‍ഷം മാത്രം 15% വിലയിടിവാണ് വേദാന്ത നേരിട്ടത്. ഭീമമായ കടം വേദാന്തയിലേക്കടുക്കാന്‍ നിക്ഷേപകരെ ഭയപ്പെടുത്തുന്നുണ്ട് എന്നാണ് സൂചന.

ഓഹരി വിപണിയില്‍ കഴിഞ്ഞ കുറച്ചു വ്യാപാര സെഷനുകളിലായി കീഴ്‌മേല്‍ മറിയുകയാണ് ഖനന ഭീമന്‍ വേദാന്തയുടെ ഓഹരി. സ്വന്തം ഓഹരി വിലയില്‍ രണ്ടുമാസം കൊണ്ട് വേദാന്ത വരുത്തിവെച്ചത് 15% നഷ്ടമാണ്. 200 കോടി ഡോളര്‍ സമാഹരിക്കാനായി എഫ്പിഒ നടത്താന്‍ ലക്ഷ്യമിടുന്ന വേദാന്ത ഇപ്പോള്‍ മാര്‍ക്കറ്റില്‍ നേരിടുന്ന തിരിച്ചടി അദാനിക്ക് സമാനമാണ്. ഈ വര്‍ഷം ജനുവരിയില്‍ ഇതുപോലൊരു എഫ്പിഒ നടത്താന്‍ ആഗ്രഹിച്ചതാണ് ഗൗതം അദാനി. എന്നാല്‍ അതിനു തൊട്ടുമുമ്പ് അമേരിക്കന്‍ ഷോട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതാണ് അദാനിക്ക് തിരിച്ചടിയായത്.

ഭീമമായി വാങ്ങിക്കൂട്ടിയ കടമാണ് ഇപ്പോള്‍ അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്തയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കടത്തിന്റെ വ്യാപ്തി നിക്ഷേപകരെയും പേടിപ്പെടുത്തുന്നുണ്ട്. ഇതാണ് മാര്‍ക്കറ്റില്‍ വേദാന്ത തിരിച്ചടി നേരിടാനുള്ള കാരണമെന്നാണ് വിദഗ്ധ വിലയിരുത്തല്‍. എന്നാല്‍ അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നടക്കം വാങ്ങിയ കടം തിരിച്ചടയ്ക്കാന്‍ ആയിരുന്നു 200 കോടി ഡോളര്‍ സമാഹരണത്തിന്റെ ലക്ഷ്യം. ഇത് ഉടന്‍ സമാഹരിച്ചില്ലെങ്കില്‍ ക്രെഡിറ്റ് റേറ്റിംഗ് അടക്കം താഴെപ്പോകുമെന്നാണ് റേറ്റിംഗ് ഏജന്‍സികളുടെ നിരീക്ഷണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here