അദാനി തട്ടിപ്പ്; സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

അദാനി ഓഹരിതട്ടിപ്പ് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. ആറ്‌ പേരടങ്ങുന്ന കമ്മിറ്റിയെ മുൻ സുപ്രീംകോടതി ജഡ്ജി എ.എം സാപ്രെ നയിക്കും.

നിക്ഷേപകരുടെ സുരക്ഷ പരിഗണിക്കുന്നതും അവയെ മുഖവിലയ്‌ക്കെടുക്കേണ്ടതും അത്യാവശ്യമാണ് എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്. ഓ.പി ഭട്ട്, ജെ.പി ദേവ്ദത്ത്, നന്ദൻ നിലകെനി, കെ.വി കാമത്, സോമശേഖരൻ സുന്ദരേശൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. അദാനി തട്ടിപ്പ് അന്വേഷിക്കുക, നിയമപരമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുക എന്നിവയായിരിക്കും സമിതിയുടെ ചുമതലയെന്ന് കോടതി പറഞ്ഞു. ഇതിനുപുറമെ, സെബി നിയമങ്ങളുടെ ലംഘനങ്ങളേതെല്ലാമെന്ന് പരിശോധിച്ച് റിപ്പോർട്ട് തരാൻ സെബിയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, പി.എസ് നരസിംഹ, ജെ.ബി പർഡിവാല അടങ്ങിയ ബെഞ്ചാണ് സമിതിയെ നിയോഗിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നേരത്തെ സുപ്രീംകോടതി, കേന്ദ്രസർക്കാരിനോട് അദാനി വിഷയത്തിൽ എന്ത് അന്വേഷണമാണ് നടത്താൻ പോകുന്നത് എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി കേന്ദ്രസർക്കാർ സീൽ ചെയ്ത കവറിൽ അന്വേഷണ സമിതിക്കായി നിയോഗിക്കപ്പെട്ട അംഗങ്ങളുടെ പേരുകൾ സമർപ്പിച്ചു. സീൽ ചെയ്ത കവറുകൾ അംഗീകരിക്കില്ലെന്ന് പറഞ്ഞ കോടതി കേന്ദ്രസർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here