ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി, മേഘാലയയില്‍ അനിശ്ചിതത്വം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല സൂചനകള്‍ അവസാന ഘട്ടത്തിലേക്ക്. 60 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയില്‍ ബിജെ.പി സഖ്യം കേവലഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. ശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്ന ത്രിപുരയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. ഇടതുസഖ്യത്തിനും തിപ്ര മോതക്കും ഇടയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിച്ചുവെന്നാണ് ത്രിപുരയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗിരിവര്‍ഗ്ഗ മേഖലയില്‍ അടക്കം തിപ്ര മോത നടത്തിയ അപ്രതീക്ഷിത മുന്നേറ്റം ബിജെപിയുടെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായി.

നാഗാലാന്‍ഡില്‍ ബിജെപി സഖ്യം ഇതിനകം കേവലഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. മത്സരരംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസിനോ എന്‍പിഎഫിനോ ബിജെപി സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്താനായില്ലെന്നാണ് നാഗാലാന്‍ഡിലെ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. നാഗാലാന്‍ഡ് നിയമസഭയിലേക്ക് ആദ്യമായി ഒരു വനിതയും തെരഞ്ഞെടുക്കപ്പെട്ടു. എന്‍ഡിപിപി നേതാവ് ഹെക്കാനി ജെക്കാലുവാണ് അറുപത് വര്‍ഷത്തെ സംസ്ഥാന ചരിത്രം തിരുത്തിയെഴുതിയത്. 1963 സംസ്ഥാന രൂപീകരണം മുതല്‍ ഒരു വനിത പോലും ഇതുവരെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.

മേഘാലയയില്‍ എന്‍പിപി യാണ് ഇരുപത്തിയഞ്ചോളം സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്. എന്നാല്‍ കേവല ഭൂരിപക്ഷം കടക്കാന്‍ ഇതുവരെ എന്‍പിപിക്ക് കഴിഞ്ഞിട്ടില്ല. മറ്റൊരു പാര്‍ട്ടിയായ യുഡിപിയും പത്തിലധികം സീറ്റുകളില്‍ മുന്നേറ്റം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel