അദാനിക്കായി മോദി സര്‍ക്കാര്‍ നടത്തിയത് വന്‍ തട്ടിപ്പ്, തെളിവ് പുറത്ത്

ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരിക്കുത്തകയായി അദാനിയെ മാറ്റാന്‍ മോദി സര്‍ക്കാര്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. അല്‍ ജസീറയും റിപ്പോര്‍ട്ടേഴ്സ് കളക്ടീവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് രേഖകള്‍ സഹിതം കള്ളി വെളിച്ചത്തായത്. തട്ടിപ്പ് തടയാനുള്ള ഉദ്യോഗസ്ഥ നീക്കത്തിനിടയിലും അദാനിക്ക് മുന്നില്‍ കുരുക്ക് മുറുക്കാതെ നോക്കുകയാണ് കേന്ദ്രം.

കേന്ദ്രഭരണവും വിവിധ സംസ്ഥാനങ്ങളിലെ ഭരണവും ഉപയോഗിച്ചാണ് ബിജെപി സര്‍ക്കാരുകള്‍ അദാനിക്ക് അനുകൂലമായ വിധത്തില്‍ ഇന്ത്യയിലെ കല്‍ക്കരി മേഖലയെ മാറ്റി തീര്‍ത്തത്. കുഴിച്ചെടുക്കാന്‍ സ്വന്തമായി കല്‍ക്കരി ഖനികളും കയറ്റി അയക്കാന്‍ തുറമുഖങ്ങളും വൈദ്യുതി നിര്‍മ്മിക്കാന്‍ താപവൈദ്യുത നിലയങ്ങളും അദാനിക്ക് സ്വന്തമായുണ്ട്.

കല്‍ക്കരി ഖനി അടക്കമുള്ള ഖനികള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള നിയമം ഭേദഗതി ചെയ്ത് അദാനിക്ക് ആവശ്യമുള്ള പഴുതുകള്‍ നിയമത്തില്‍ ചേര്‍ക്കുകയും മറ്റുള്ളവര്‍ക്ക് നിയമത്തിന്റെ നൂലാമാലകള്‍ കടുപ്പിക്കുകയും ചെയ്യുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങളില്‍ കല്‍ക്കരി ഖനികള്‍ സ്വന്തമാക്കുകയും പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം മറികടക്കുകയും ചെയ്യുകയായിരുന്നു ബിജെപി.

അല്‍ ജസീറയും റിപ്പോര്‍ട്ടേഴ്സ് കളക്ടീവും സംയുക്തമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദാനിക്കായി കേന്ദ്രം വന്‍ തട്ടിപ്പ് നടത്തിയതായുള്ള തെളിവുകള്‍ പുറത്തുവന്നത്. തട്ടിപ്പ് സംബന്ധിച്ച് നീതി ആയോഗ് കണ്ടെത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടായി പ്രധാനമന്ത്രിക്ക് മുന്നിലെത്തിയെങ്കിലും റിപ്പോര്‍ട്ട് പൂഴ്ത്തി വയ്ക്കാന്‍ ആയിരുന്നു കേന്ദ്രനിര്‍ദ്ദേശം. റിപ്പോര്‍ട്ട് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ഫയല്‍ കൈമാറ്റവും കുറിപ്പുകളുമാണ് അല്‍ ജസീറ അന്വേഷണത്തില്‍ തെളിവായി മാറിയത്.

യുപിഎ ഭരണകാലത്ത് നടന്ന കല്‍ക്കരി അഴിമതിക്കെതിരെ ഘോരഘോരം ശബ്ദമുയര്‍ത്തിയ നരേന്ദ്രമോദി തന്നെയാണ് പുതിയ കല്‍ക്കരിത്തട്ടിപ്പിന് പിന്നിലെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. യുപിഎ ഭരിക്കുമ്പോള്‍ അഞ്ച് കല്‍ക്കരിഖനികള്‍ നടത്തിയിരുന്ന അദാനി ഗ്രൂപ്പ് ഇന്ന് 280 കോടി ടണ്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന 9 കല്‍ക്കരിഖനികളാണ് സ്വന്തമായി നടത്തിക്കൊണ്ടുപോകുന്നത്. ഉദ്യോഗസ്ഥതലത്തില്‍ അഴിമതി തടയാന്‍ ശ്രമം നടക്കുന്നുവെങ്കില്‍ പോലും കേന്ദ്ര ഭരണകൂടവുമായുള്ള അഭേദ്യബന്ധം അദാനിക്ക് മുന്നില്‍ കുരുക്കുമുറുക്കാതെ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News