ഒട്ടകത്തെ ക്ലോണ്‍ചെയ്യാന്‍ പുതിയ സാങ്കേതിക വിദ്യ

ഒട്ടക ക്ലോണിംഗ് നടത്താനുള്ള പുതിയ സാങ്കേതിക വിദ്യയുമായി നിസാര്‍ അഹമ്മദ് വാനിയും സംഘവും. ദുബായിലെ റീപ്രൊഡക്റ്റീവ് ബയോടെക്നോളജി സെന്ററിലെ സയന്റിഫിക് ഡയറക്ടറായ നിസാര്‍ 2009 ല്‍ ലോകത്ത് ആദ്യമായി ഒട്ടക ക്ലോണിംഗിന് നേതൃത്വം നല്‍കിയ വ്യക്തികൂടിയാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ലോണിംഗിലൂടെ ഒട്ടകക്കുട്ടികളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനാണ് നിസാറിന്റെ സ്ഥാപനം തയ്യാറെടുക്കുന്നത്.

എരുമകളും ആടുകളും ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ പകര്‍പ്പുകള്‍ക്ക് ക്ലോണിംഗിലൂടെ റീപ്രൊഡക്റ്റീവ് ബയോടെക്നോളജി സെന്റര്‍ ജന്മം നല്‍കുന്നുണ്ടെങ്കിലും ഒട്ടകങ്ങളിലാണ് സ്ഥാപനം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദുബായ് അടക്കമുള്ള അറബ് രാജ്യങ്ങളില്‍ ഒട്ടകങ്ങള്‍ക്കുള്ള ജനപ്രിയതയാണ് ഇതിന് കാരണം. സൗന്ദര്യ മത്സരങ്ങളിലേക്കും ഒട്ടകയോട്ട മത്സരങ്ങളിലേക്കുമുള്ള ഒട്ടകക്കുട്ടികളെയാണ് പ്രധാനമായും സ്ഥാപനം ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.

ഒട്ടക സൗന്ദര്യമത്സരങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വമ്പന്‍ ജനപ്രീതിയാണ്. ചില മത്സരങ്ങളുടെ സമ്മാനത്തുക ദശലക്ഷക്കണക്കിന് ഡോളറാണ്. സമ്മാനം നേടാനായി ഒട്ടകങ്ങളില്‍ സിലിക്കണും ഫില്ലറുകളും കുത്തിവച്ചതിനും റബ്ബര്‍ ബാന്‍ഡുകള്‍ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ ഭംഗിയാക്കുന്നതിന് നിരോധിത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചതിനും ഉടമകളെ മുന്‍കാലങ്ങളില്‍ മത്സരങ്ങളില്‍ നിന്ന് അയോഗ്യരാക്കിയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ ക്ലോണ്‍ചെയ്ത ഒട്ടകങ്ങള്‍ തികച്ചും നിയമാനുസൃതമാണ്. ഇതുകൊണ്ട് കൂടിയാണ് ഒട്ടക ക്ലോണിംഗ് വ്യാവസായികമായി നടത്താന്‍ നിസാര്‍ അഹമ്മദ് വാനിയും സംഘവും തീരുമാനിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News