പരാതി പറയാന്‍ വിളിച്ചു, പ്രതിപക്ഷ നേതാവ് അപമര്യാദയായി പെരുമാറിയതായി കുടുംബം

പരാതി പറയാന്‍ വിളിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അപമര്യാദയായി പെരുമാറിയെന്ന് കണ്ണൂര്‍ ഇരിട്ടിയില്‍ ഭൂമി തട്ടിപ്പിനിരയായ കോണ്‍ഗ്രസ് കുടുംബം. എന്തിനാണ് വിളിച്ച് ശല്യം ചെയ്യുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് ചോദിച്ചതെന്നും ഇരിട്ടിയില്‍ സമരം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.കെ രാമചന്ദ്രന്‍ പറഞ്ഞു. കെപിസിസി പ്രസിഡണ്ടന്റ് കെ.സുധാകരനും പരാതി നല്‍കിയിട്ട് പരിഗണിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

കണ്ണൂര്‍ ഇരിട്ടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന് ആരോപിച്ച് സമരം നടത്തുന്ന കുടുംബമാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെയും പരാതി ഉന്നയിച്ചിരിക്കുന്നത്. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബമായിട്ടും കോണ്‍ഗ്രസുകാരുടെ തട്ടിപ്പിന് ഇരയാകേണ്ടി വന്നു. നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ സഹായിക്കുന്നതിന് പകരം അപമാനിക്കുകയാണ് ചെയ്തത്. പരാതി പറയാന്‍ വിളിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അപമര്യാദയായാണ് പെരുമാറിയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ കെ രാമചന്ദ്രന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെ മുഴുവന്‍ നേതാക്കള്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കെ.സി വേണുഗോപാല്‍ മാത്രമാണ് നേരിയ അനുഭാവമെങ്കിലും കാട്ടിയത്. ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് നീതി ലഭ്യമാക്കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.സണ്ണി ജോസഫ് എംഎല്‍എയുടെ ഒത്താശയോടെ കോണ്‍ഗ്രസ് നേതാക്കള്‍ കുടുംബ സ്വത്ത് തട്ടിയെടുത്തെന്നാരോപിച്ച് കെ.കെ രാമചന്ദ്രനും സഹോദരങ്ങളും ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ സമരം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News