പാക്കിസ്ഥാനില്‍ നാടകീയ രംഗങ്ങള്‍, ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ വസതിയില്‍ ഇമ്രാന്‍ ഖാന്‍ ഇല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കോടതിയലക്ഷ്യ കേസില്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റ് വൈകുകയാണ്. ഇമ്രാന്‍ ഖാന് പിന്തുണയുമായി പിടിഐ പാര്‍ട്ടി പ്രവര്‍ത്തകരും വസതിക്ക് മുമ്പില്‍ സംഘടിച്ചു.

വസതിയില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഇതിനിടയില്‍ ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. കോടതിയലക്ഷ്യ കേസില്‍ ഇസ്ലാമാബാദ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തോഷാ ഖാന കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റിനായുള്ള നീക്കം.

പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങള്‍ ഖജനാവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലാഭത്തില്‍ വിറ്റെന്ന കേസിലാണ് നടപടി. തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ സ്വത്ത് വെളിപ്പെടുത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ വിഷയം ചൂണ്ടിക്കാട്ടി, ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് പ്രതിനിധികള്‍ ഇമ്രാന്‍ ഖാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പിന്നാലെ, അദ്ദേഹത്തെ അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി.

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്ത് രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കരുതെന്ന് പിടിഐ പാര്‍ട്ടി നേതാവ് ഫഹദ് ചൗദരി പ്രതികരിച്ചു. ഇമ്രാന്‍ ഖാന് എതിരായ നീക്കം പാക് രാഷ്ട്രീയത്തില്‍ ആഴത്തില്‍ സ്വാധീനിക്കും എന്ന് ഉറപ്പാണ്. വിലക്കയറ്റം കൊണ്ടും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പെരുകി വരുന്നതും വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടി ആവുന്ന സാഹചര്യത്തിലാണ് പെട്ടന്നുള്ള ഇമ്രാന്റെ അറസ്റ്റ്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി, പാക് സര്‍ക്കാരിനെതിരെ ജയില്‍ നിറക്കല്‍ സമരത്തിന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ മാസം ആഹ്വാനം ചെയ്തിരുന്നു. പൊലീസിന്റെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് പാക് രാഷ്ട്രീയം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News