മുഖ്യമന്ത്രി പിണറായി വിജയനും എം.കെ.സ്റ്റാലിനും ഇന്ന് ഒരേ വേദിയില്‍

നാഗര്‍കോവിലില്‍ ഇന്ന് നടക്കുന്ന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഒരേ വേദിയില്‍.  തെക്കന്‍ തിരുവിതാംകൂറില്‍ ഉയര്‍ന്ന മേല്‍മുണ്ട് കലാപത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിന്റെ  ഭാഗമായാണ് മഹാസമ്മേളനം.  മതനിരപേക്ഷ പുരോഗമന മുന്നണി സംഘടിപ്പിക്കുന്ന സമ്മേളനം വൈകിട്ട് നാഗരാജ സ്റ്റേഡിയത്തിലാണ് നടക്കുക.

സ്വാതന്ത്ര്യപൂർവ്വ കേരളത്തില്‍ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നാണ് തെക്കന്‍ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട മേല്‍മുണ്ട് കലാപം.’ഊഴിയ വേല ചെയ്യില്ല, തോള്‍ ശീല ഞങ്ങള്‍ക്ക് അവകാശം  എന്ന മുദ്രാവാക്യമുയര്‍ത്തി കന്യാകുമാരിയിലെ കല്‍ക്കുളത്ത് 1822ല്‍  പൊട്ടിപ്പുറപ്പെട്ട കലാപം തിരുവനന്തപുരത്ത് ബാലരാമപുരം വരെ വ്യാപിച്ചു.

വര്‍ഷങ്ങള്‍ നീണ്ട  പ്രക്ഷോഭം 1859-ലാണ് വിജയം കണ്ടത്. കലാപത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മതനിരപേക്ഷ പുരോഗമന മുന്നണി സംഘടിപ്പിക്കുന്ന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആണ് മുഖ്യപ്രഭാഷകന്‍. ഇന്ന് വൈകിട്ട് നാഗര്‍കോവിലിലെ നാഗരാജ സ്റ്റേഡിയത്തിലാണ് മഹാസമ്മേളനം നടക്കുക.

സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറിയറ്റ് അംഗം എ വി ബെല്ലാര്‍മിന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി  കെ ബാലകൃഷ്ണന്‍,  നാഗര്‍കോവില്‍ മേയര്‍  ആര്‍. മഹേഷ്,  ബാലപ്രജാപതി തുടങ്ങിയവര്‍ സംസാരിക്കും. പൊതുസമ്മേളനത്തില്‍ ഒരു ലക്ഷത്തിലേറെ പേർ അണിനിരക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി  ആര്‍ ചെല്ലസ്വാമി പറഞ്ഞു. ഡിഎംകെ, സിപിഐ എം, സിപിഐ, കോണ്‍ഗ്രസ്, വിസികെ, എംഎംകെ, എംഡിഎംകെ തുടങ്ങി മുന്നണിയിലെ മുഴുവന്‍ കക്ഷികളുടെയും നേതൃത്വത്തിലാണ് സമ്മേളനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here