മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ട് ദിവസത്തേക്കായിരുന്നു റോസ് അവന്യൂ കോടതി സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റിന് പിന്നാലെ ആദ്യം അഞ്ചുദിവസത്തെ കസ്റ്റഡി സിബിഐക്ക് ലഭിച്ചിരുന്നു. എന്നാൽ ചില രേഖകൾ കണ്ടെത്താനുണ്ടെന്ന സിബിഐ ആവശ്യത്തെ തുടർന്നാണ് വീണ്ടും രണ്ട് ദിവസം കൂടി കസ്റ്റഡി നീട്ടി നൽകിയത്. ഒരേ ചോദ്യങ്ങൾ പലയാവർത്തി ചോദിച്ച് സിബിഐ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സിസോദിയ കോടതിയെ അറിയിച്ചിരുന്നു. പിന്നാലെ ആവർത്തിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് കോടതി സിബിഐയോട് നിർദ്ദേശിച്ചു . സിസോദിയയുടെ ജാമ്യാപേക്ഷയിൽ ഈ വെള്ളിയാഴ്ച കോടതി വാദം കേൾക്കും.

മദ്യനയ അഴിമതി ആരോപണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന നാലാമത്തെ വ്യക്തിയാണ് മനീഷ് സിസോദിയ. എഎപിയുടെ കമ്മ്യൂണിക്കേഷൻ ഇൻചാർജ് വിജയ് നായർ, ഇൻഡോ സ്പിരിറ്റ് ഗ്രൂപ്പിന്റെ സമീർ മഹേന്ദ്രു, ഹൈദരാബാദ് ആസ്ഥാനമായ വ്യവസായി അഭിഷേക് ബോയിൻപള്ളി എന്നിവരെയാണ് നേരത്തേ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയയെയും മറ്റ് 14 പേരെയും സിബിഐ പ്രതികളാക്കിയിരുന്നു.

അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഉപയോഗിച്ചെന്നാണ് ആരോപണം. 2021 നവംബർ 17-ന് നടപ്പാക്കിയ മദ്യനയം വിവാദത്തെത്തുടർന്ന് ആം ആദ്മി സർക്കാർ 2022 ജൂലൈയിൽ പിൻവലിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News