മാലിന്യപ്പുകയില്‍ മുങ്ങി കൊച്ചി; കുണ്ടന്നൂര്‍, വൈറ്റില മേഖലയില്‍ ഇന്നും പുക

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യപ്പുകയില്‍ മുങ്ങിയിരിക്കുകയാണ് കൊച്ചി. കുണ്ടന്നൂര്‍, വൈറ്റില മേഖലയില്‍ പുക വ്യാപിക്കുകയാണ്. എന്നാല്‍ ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍ ഭാഗത്തെ പുക ഒഴിഞ്ഞു തുടങ്ങി. അതേസമയം ബ്രഹ്‌മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ചരീതിയാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും ഇന്നും കൊച്ചിയിലെ കൂടുതലിടങ്ങളിലേക്ക് പുക വ്യാപിക്കുകയാണ്. ആലപ്പുഴ,അരൂര്‍ ഭാഗങ്ങളില്‍ പുക സാന്നിധ്യം ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്.പുക ഉയരുന്ന പശ്ചാത്തലത്തില്‍ കൊച്ചിയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് ഭാഗികമായി അവധി പ്രഖ്യാപിച്ചു.

വടവുകോട്, പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കും തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും കൊച്ചി കോര്‍പ്പറേഷനിലെ സ്‌കൂളുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി. എന്നാല്‍ പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സമീപപ്രദേശങ്ങളിലുള്ളവരുടെ ആരോഗ്യം സംബന്ധിച്ച കാര്യത്തില്‍  ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. കൃത്യമായ മുന്‍കരുതല്‍ വേണം. കൊച്ചിയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍95 ഉള്‍പ്പടെ ഗുണനിലവാരമുള്ള മാസ്‌ക് വേണം ധരിക്കാന്‍.

വ്യാഴാഴ്ചയാണ് ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയുടെ 25 യൂണിറ്റുകളും നാവിക സേനയുടെ യൂണിറ്റും ബ്രഹ്‌മപുരത്ത് എത്തിയാണ് തീ അണച്ചത്. കൊച്ചിയിലെ വായു നിലവാര സൂചിക സാധാരണ നിലയിലും കടന്ന് ഉയര്‍ന്നു നില്‍ക്കുകയാണ്. അഞ്ച് ദിവസമായിട്ടും പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ജനകീയ സമര സമിതി ഇന്ന് പ്രതിഷേധിക്കും. കോണ്‍ഗ്രസും കൊച്ചി കോര്‍പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. തീപിടിത്തത്തെ കുറിച്ച് അട്ടിമറി ആരോപണം ഉയര്‍ന്നതിനാല്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News