ഹനുമാന് മുന്നില്‍ വനിതാ ബോഡി ബില്‍ഡര്‍മാര്‍, പുണ്യാഹം തളിച്ച് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ ആരെന്ന മത്സരത്തില്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടകന്‍. ഹിന്ദുത്വയുടെ മൊത്തവ്യാപാരികളായ ബിജെപി മധ്യപ്രദേശ് ഘടകത്തെ അതേ വടികൊണ്ട് അടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ കമല്‍ നാഥാണ് ഭക്തിയെ കൂട്ടുപിടിക്കുന്ന രാഷ്ട്രീയനീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ബിജെപി സംഘടിപ്പിച്ച ബോഡിബില്‍ഡിംഗ് മത്സരത്തിന്റെ വേദി ഗംഗാ ജലം ഉപയോഗിച്ച് ശുദ്ധീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

മധ്യപ്രദേശിലെ രത്ലാമിലാണ് സംഭവം.വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നില്‍ പോസ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ചതും ഹനുമാന്‍ ചാലിസ ആലപിച്ചതും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് ഹനുമാന്‍ ചാലിസ ആലപിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. നിത്യ ബ്രഹ്‌മചാരിയായ ഹനുമാനോടുള്ള അവഹേളനമാണ് വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിംഗ് മത്സരം മാര്‍ച്ച് 4, 5 തീയതികളിലായാണ് നടന്നത്. പരിപാടിക്കിടെ വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നില്‍ പോസ് ചെയ്തു. ഈ സംഭവമാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. ബിജെപി മേയര്‍ പ്രഹ്ലാദ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘാടക സമിതി. നിയമസഭാംഗം ചൈതന്യ കശ്യപാണ് രക്ഷാധികാരി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ പരാസ് സക്ലേച രംഗത്തെത്തി. അനാചാരമാണ് കാണിക്കുന്നതെന്നും ഇത് ചെയ്തവരെ ഹനുമാന്‍ ശിക്ഷിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മായങ്ക് ജാട്ട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel