ജിം പരിശീലകനെ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്നു

സാഹിബാബാദിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച 27കാരന്‍ മരിച്ചു. ദില്ലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജിം പരിശീലകനായ വിരാട് മിശ്ര മരണപ്പെട്ടത്. സംഭവത്തില്‍ എല്‍.ആര്‍ കോളേജിലെ ആറ് ബിരുദ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ടാണ് വിരാട് മിശ്രയെ വീടിനുസമീപത്തുവെച്ചാണ് വിദ്യാര്‍ഥികള്‍ ആക്രമിച്ചത്.

സ്‌കൂട്ടറിലെത്തിയ ഒരു വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയും തന്റെ വീടിന് സമീപം റോഡില്‍വെച്ച് അടുത്തിടപഴകുന്നത് വിരാട് മിശ്ര ചോദ്യംചെയ്തു. ഇതാണ് പ്രകോപനമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. നിറയെ വീടുകളും താമസക്കാരുമുള്ള സ്ഥലത്തുവെച്ച് ഇത്തരത്തില്‍ അടുത്തിടപഴകുന്നതിനെ വിരാട് മിശ്ര എതിര്‍ത്തിരുന്നു.
ഇതോടെ വിദ്യാര്‍ത്ഥിയായ മനീഷ്‌കുമാറും(20) വിരാടും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിരാടിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് വിരാടിനെ മര്‍ദിക്കുകയും റോഡില്‍ കിടന്നിരുന്ന ഇഷ്ടികകളെടുത്ത് അടിക്കുകയുമായിരുന്നുവെന്ന് സാഹിബാബാദ് എസിപി ഭാസ്‌കര്‍ വര്‍മ പറഞ്ഞു.

തടയാനെത്തിയ വിരാടിന്റെ സുഹൃത്തായ ബണ്ടിയ്ക്കും മര്‍ദനമേറ്റു. ഒടുവില്‍ നാട്ടുകാര്‍ എത്തിയതോടെയാണ് പ്രതികള്‍ മര്‍ദനം അവസാനിപ്പിച്ച് ഓടിരക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ വിരാടിനെയും ബണ്ടിയെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇരുവരെയും പിന്നീട് ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിരാട് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News