ലക്ഷദ്വീപില്‍ പാചകവാതക ലഭ്യത ഉറപ്പാക്കണം, കത്തയച്ച് വി ശിവദാസന്‍ എംപി

പാചകവാതക ക്ഷാമത്തില്‍ വലയുകയാണ് ലക്ഷദ്വീപ് നിവാസികള്‍.  ആവശ്യത്തിന് പാചകവാതകം ലഭിക്കാതെ ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുകയാണെന്ന് വിശദീകരിച്ച് വി ശിവദാസന്‍ എംപി കത്തയച്ചു. മതിയായ അളവില്‍ പാചകവാതകം ലഭ്യമല്ലാത്തതിനാല്‍ ഹോട്ടലുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലേക്കാണ് നീങ്ങുന്നത്, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പോലും തികയാത്ത രീതിയിലേക്ക് ദ്വീപിലെ പാചകവാതക ലഭ്യത കുറഞ്ഞിരിക്കുകയാണ്.

ലക്ഷദ്വീപിനെപ്പോലെ തന്നെ സമുദ്രദ്വീപായ  ആന്‍ഡമാനില്‍ പെട്രോള്‍ ലിറ്ററിന്  84 രൂപ   ആയിരിക്കുമ്പോള്‍ ലക്ഷദ്വീപില്‍ വില 107 രൂപയാണ്. ഡീസലിന് ആന്‍ഡമാന്‍ ദ്വീപില്‍ 79 രൂപ ആയിരിക്കുമ്പോള്‍ ലക്ഷദ്വീപിലെ വില 102 രൂപയാണ്. നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കവരത്തിയിലുള്ള  വില്‍പ്പനകേന്ദ്രം  ആണ് ദ്വീപ് നിവാസികള്‍ ആശ്രയിക്കുന്നത്. ഇവിടെയാണ് ഈ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത്.

ലക്ഷദ്വീപിലെ ജനജീവിതം ദുസ്സഹമാക്കുന്ന നിരുത്തരവാദപരമായ സമീപനവുമായാണ് ലക്ഷദ്വീപ് ഭരണകൂടം  മുന്നോട്ട് പോവുന്നത്. യൂണിയന്‍ സര്‍ക്കാര്‍ നിയമിക്കുന്ന , ദ്വീപ് നിവാസികളോട്  ജനാധിപത്യ പരമായി യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത, ഉദ്യോഗസ്ഥഭരണം ആണ് ലക്ഷദ്വീപില്‍ ഉള്ളത്. അത്‌കൊണ്ട് തന്നെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും തൃണവല്‍ഗണിക്കുന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.

അടിയന്തിരമായി ലക്ഷദ്വീപിലെ പാചക വാതക ലഭ്യത ഉറപ്പു വരുത്തുന്നതിനു ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഡോ വി ശിവദാസന്‍ എം പി ആവശ്യപ്പെട്ടു. ന്യായമായ വിലയില്‍ വിവേചനം കൂടാതെ പെട്രോള്‍ ഉത്പന്നങ്ങള്‍ ആവശ്യാനുസരണം ദ്വീപ് നിവാസികള്‍ക്ക് ലഭ്യമാക്കാന്‍  ഉള്ള നടപടികള്‍ ഭരണകൂടം കൈക്കൊള്ളണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് യൂണിയന്‍  ആഭ്യന്തര മന്ത്രാലയത്തിന് എംപി കത്തയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News