അഹമ്മദാബാദിലെ ‘നയതന്ത്ര മത്സരം’

അഹമ്മദാബാദില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റ് മത്സരത്തില്‍ കാണികളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും. ഇന്ത്യാ-ഓസ്‌ട്രേലിയ നയതന്ത്ര ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുന്നതാണ് ക്രിക്കറ്റ് വേദിയിലെ ഈ സൗഹൃദം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ-ഓസ്ട്രേലിയ സൗഹൃദത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മോദിയുടെയും അല്‍ബനീസിന്റെയും കൂടിച്ചേരല്‍. പുതിയതായി രൂപം കൊണ്ട ക്വാഡ് കൂട്ടായ്മയിലും ഓസ്‌ട്രേലിയ പങ്കാളികളാണ്. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും പുറമെ അമേരിക്കയും ജപ്പാനുമാണ് ക്വാഡ് കൂട്ടായ്മയിലെ മറ്റുപങ്കാളികള്‍. ചൈനക്കെതിരായ സഖ്യമെന്ന നിലയിലാണ് ക്വാഡ് വിലയിരുത്തപ്പെടുന്നത്.

നേരത്ത അഹമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്‌റ്റേഡിയം നേരത്തെയും ലോകരാഷ്ട്രീയം ഉറ്റുനോക്കിയ കൂടിക്കാഴ്ചയുടെ സംഗമവേദിയായിട്ടുണ്ട്. 2020ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് അഹമ്മദാബാദ് സന്ദര്‍ശിച്ചപ്പോള്‍ അമ്മദാബാദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും മത്സരിക്കുന്ന പശ്ചാത്തലത്തില്‍ ഈ റാലിക്ക് വലിയ രാഷ്ട്രീയപ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരുന്നു.നരേന്ദ്രമോദി-ഡൊണാള്‍ഡ് ട്രംപ് ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്ന റാലിയെന്നും ഇത് വിലയിരുത്തപ്പെട്ടിരുന്നു.

ഇന്ത്യാ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ദേശീയ ഗാനാലാപന ചടങ്ങില്‍ രണ്ട് ടീമുകള്‍ക്കൊപ്പം പങ്കുചേര്‍ന്നിരുന്നു. ടോസിന് മുമ്പ് ടീം ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മ്മ നരേന്ദ്ര മോദിയില്‍ നിന്നും സ്മിത്ത് ആന്റണി അല്‍ബാനീസില്‍ നിന്നും ടെസ്റ്റ് ക്യാപ്പ് സ്വീകരിച്ചു. ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അല്‍ബാനീസിനെയും സെക്രട്ടറി ജയ് ഷാ പ്രധാനമന്ത്രി മോദിയേയും വേദിയില്‍ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here