പിന്നാക്ക വിഭാഗങ്ങളോട് വീണ്ടും കേന്ദ്രസര്‍ക്കാര്‍ അവഗണന: ഡോ. ജോണ്‍ ബ്രിട്ടാസ്

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളോട് കേന്ദ്രഗവണ്‍മെന്റ് തുടര്‍ന്നു വരുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് എംപി ലാഡ്‌സ് പദ്ധതിയുടെ പുതുക്കിയ മാര്‍ഗരേഖയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എംപിമാര്‍ക്ക് പ്രതിവര്‍ഷം 5 കോടി രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഈ തുകയില്‍ നിന്നും നിര്‍ബന്ധമായും പ്രതിവര്‍ഷം യഥാക്രമം 15% തുക പട്ടികജാതി വിഭാഗങ്ങളും 7.5% തുക പട്ടികവര്‍ഗ വിഭാഗങ്ങളും അധിവസിക്കുന്ന പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കണമെന്നായി നിലവിലുള്ള മാര്‍ഗരേഖ. എന്നാല്‍ നിര്‍ബന്ധമായും ചെലവഴിക്കണമെന്നത് ഒഴിവാക്കി ഉപദേശരൂപേണയുളള വ്യവസ്ഥയാക്കി മാറ്റം വരുത്തിയാണ് പുതിയ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലെയും മറ്റും കുടിവെളള പദ്ധതികള്‍, റോഡ് നിര്‍മാണം, തെരുവ് വിളക്കുകള്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ എംപി ലാഡ്‌സ് പദ്ധതി ഫണ്ട് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധമായും വിനിയോഗിക്കണമെന്ന വ്യവസ്ഥ ഇല്ലാതാവുന്നതോടെ ഈ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിയാകുമെന്നാണ് ഡോ. ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നത്.

അടുത്ത മാസം ഒന്നാം തീയതി മുതലാണ് എംപി ലാഡ്‌സിന്റെ പുതുക്കിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരുന്നത്. അതുകൊണ്ട് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രതിലോമകരമായ ഈ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിച്ച് നിലവിലുള്ള വ്യവസ്ഥ തുടരാന്‍ അനുവദിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here