സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനെതിരെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഒരേ ലിംഗത്തില്‍പ്പെടുന്നവര്‍ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നത് ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമാണ് സ്വവര്‍ഗ വിവാഹം. സ്വവര്‍ഗ രതി കുറ്റകരമാക്കുന്ന സെക്ഷന്‍ 377 റദ്ദാക്കിയതുകൊണ്ട് സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് അവകാശപ്പെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ വിവാഹം മതപരവും സാമൂഹികവുമായ ആശയങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ്. അവ മാറ്റിമറിക്കുന്ന ആവശ്യങ്ങള്‍ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം നിയമപ്രകാരം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് കോടതിയിലുള്ളത്. നാളെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 2018 സെപ്റ്റംബര്‍ 6ലാണ് സ്വവര്‍ഗ ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുന്ന സെക്ഷന്‍ 377 സുപ്രീംകോടതി റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News