കൊച്ചിയില്‍ നിന്ന് രക്ഷപെട്ടതല്ല, ഇപ്പോള്‍ പൊഖ്‌റാനിലെന്ന് മോഹന്‍ലാല്‍

ബ്രഹ്മപുരത്തെ മാലിന്യവിഷയത്തില്‍ മലയാള സിനിമയിലെ താരങ്ങള്‍ പ്രതികരണവുമായി എത്തി തുടങ്ങിയിട്ട് രണ്ടുദിവസമായി. എന്നാല്‍ മോഹന്‍ലാല്‍ എവിടെയെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുന്നു. കൊച്ചിയില്‍ നിന്നും മോഹന്‍ലാല്‍ രക്ഷപെട്ടു എന്ന നിലയില്‍ പ്രതികരണങ്ങളും വന്നിരുന്നു. ബ്രഹ്മപുരം വിഷയത്തില്‍ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നതിനൊപ്പം ലാല്‍ എവിടെയെന്ന ചോദ്യത്തിനും കൂടി മോഹന്‍ലാല്‍ ഉത്തരം പറയുന്നുണ്ട്.

ബ്രഹ്മപുരത്ത് ഉണ്ടായത് ആരുടെ വീഴ്ചായാണെന്നു തര്‍ക്കിക്കുന്നതിനിടയില്‍ അടിയന്തര പരിഹാരം ചര്‍ച്ച ചെയ്യാതെ പോകുന്നുവെന്ന അഭിപ്രായവുമായാണ് ബ്രഹ്മപുരം വിഷയത്തില്‍മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നത്. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് വര്‍ഷം മുന്‍പു മാലിന്യം കൈ വിട്ടുപോകുമെന്നും അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള ആശങ്ക കത്തിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അത് തന്റെ മാത്രം ആശങ്കയായിരുന്നില്ല. ആയിരക്കണക്കിനാളുകളുടെ ആശങ്കയായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാര്‍ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട്. അതാണ് ദിവസങ്ങളായി തന്റെ ഏറ്റവും വലിയ വേദന. പുകയുന്ന ഈ കൊച്ചിയില്‍ ആയിരക്കണക്കിനു അമ്മമാരും മുതിര്‍ന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി

കൊച്ചിയിലെ ജനങ്ങളുടെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവന്‍ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം. ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ്. ഈ പുക കൊച്ചിയില്‍ മാത്രം നില്‍ക്കുമെന്നു കരുതരുത്. അതു ലോകത്തിന്റെ പല ഭാഗത്തും പല തരത്തില്‍ എത്തുന്നുണ്ട്. ടൂറിസം, ഹോട്ടല്‍ തുടങ്ങിയ വ്യവസായങ്ങളിലെല്ലാം ഇതിന്റെ പുക ബാക്കി നില്‍ക്കും എന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ മാലിന്യം സംസ്‌കരിക്കാനുള്ള ശരിയായ സംവിധാനം എന്താണ് എന്നതാണ് പ്രധാന പ്രശ്‌നം. സംസ്‌കരിക്കാന്‍ മികച്ച സംവിധാനമുണ്ടായാല്‍ ജനം സ്വയം അത്തരം സംസ്‌കാരം പിന്‍തുടരും. പരസ്പരം കുറ്റം പറയുന്നതിനു പകരം നാം ചെയ്യേണ്ടത് എന്തു ചെയ്യുമെന്നും എപ്പോള്‍ നാം സംസ്‌കരണത്തിനു സജ്ജമാകുമെന്നാതാണ് എന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ ചര്‍ച്ചയ്ക്കു വേണ്ടി 5 യോഗത്തില്‍ ഞാന്‍ പങ്കെടുത്തു.എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞു. ചര്‍ച്ച ചെയ്യുന്നതുകൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടിയാണ് ആവശ്യം. കൊച്ചിയിലെ പുക അടങ്ങുമായിരിക്കും. എന്നാല്‍ ഇനിയും ഇത്തരം ദുരന്തം ഉണ്ടാകില്ലെന്നു പറയാനാകില്ല. കനല്‍ എവിടെയോ ബാക്കി കിടക്കുന്നുണ്ട് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

താന്‍ പൊഖ്‌റാനില്‍ ഷൂട്ടിങ്ങിലാണ്. അതു കൊണ്ട് പലരും പറഞ്ഞു ലാല്‍ രക്ഷപ്പെട്ടുവെന്ന്. എന്നാല്‍ ആരും സ്ഥിരമായി അന്യ നാട്ടില്‍ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താല്‍ക്കാകമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല.അവരേയും ഇതെല്ലാം നാളെയോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News